തിരുവനന്തപുരം : കേരളത്തിൽ പാമ്പുകടി മൂലമുള്ള മരണങ്ങൾ പൂർണ്ണമായും ഇല്ലാതാക്കുന്നതിന് ആവശ്യമായ എല്ലാവിധ ശ്രമങ്ങളും സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'സ്നേക്ക് ബൈറ്റ് എൻവെനമിങ് മാനേജ്മെന്റ്' എന്ന വിഷയത്തിലുള്ള ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർശ്വഫലങ്ങളെക്കുറിച്ചുള്ള ആശങ്കകൾ കാരണം വിഷചികിത്സ നൽകാൻ ഡോക്ടർമാർ മടിക്കരുതെന്ന് മന്ത്രി നിർദ്ദേശിച്ചു. ഇത്തരം പാർശ്വഫലങ്ങളെ ഭയപ്പെടാതെ ധൈര്യമായി ചികിത്സ നൽകുന്നതിനുള്ള പ്രായോഗിക സംവിധാനങ്ങൾ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ തന്നെ നടപ്പിലാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള ആരോഗ്യശാസ്ത്ര സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ അധ്യക്ഷത വഹിച്ച ഈ ദേശീയ സെമിനാറിൽ വിഷപ്പാമ്പുകളുടെ പരിസ്ഥിതിസ്വഭാവം, സർപ്പനിരീക്ഷണ സംവിധാനങ്ങൾ, നിലവിലെ ആൻറി സ്നേക്ക് വെനം ചികിത്സ നേരിടുന്ന പരിമിതികൾ, ഈ രംഗത്തെ പുതിയ ശാസ്ത്രീയ ചികിത്സാസാധ്യതകൾ എന്നിവയെക്കുറിച്ച് വിശദമായ ചർച്ചകൾ നടന്നു. ഐ.സി.എം.ആർ. മുൻ എമിരിറ്റസ് പ്രൊഫസർ ഡോ. നിഷിഗന്ധ നായിക്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി.ബി.ടി. റിസർച്ച് അസോസിയേറ്റ് ഡോ. സന്ദീപ് ദാസ്, ഡി.ബി.ടി. ഇന്ത്യ അലയൻസ് അസോസിയേറ്റ് പ്രൊഫസർ ഡോ. കാർത്തിക് സുനഗർ എന്നിവർ ചടങ്ങിൽ വിവിധ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
സെമിനാറിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ഡോ. യു. അനുജ, സർവകലാശാല രജിസ്ട്രാർ ഡോ. എസ്. ഗോപകുമാർ, തിരുവനന്തപുരം ഡി.എം.ഒ. ഡോ. ബിന്ദുമോഹൻ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. പി.കെ. ജബ്ബാർ, ഗവ. നഴ്‌സിങ് കോളജ് പ്രിൻസിപ്പൽ ഇൻചാർജ് ഡോ. കെ.ജി. സ്വപ്ന, സ്കൂൾ ഓഫ് പബ്ളിക് ഹെൽത്ത് പ്രൊഫസർ ഡോ. തോമസ് മാത്യു എന്നിവരും പങ്കെടുത്തു സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















