വർക്കല: കടലേറ്റവും അടിയൊഴുക്കും ശക്തമായതോടെ വർക്കലയിലെ വിവിധ തീരങ്ങളിൽ കടലിലിറങ്ങുന്നതിന് അധികൃതർ കർശന നിയന്ത്രണം ഏർപ്പെടുത്തി. കടൽക്ഷോഭം കാരണം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായി കയർ കെട്ടിത്തിരിച്ചും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചുമാണ് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്. നിലവിൽ പ്രശസ്തമായ പാപനാശം
തീരത്തുനിന്നും കടലിലേക്ക് ആരെയും ഇറങ്ങാൻ അനുവദിക്കുന്നില്ല. ഇവിടെ കടലേറ്റം കാരണം കരഭാഗം ഇടിഞ്ഞുതുടങ്ങിയത് അപകടസാധ്യത ഇരട്ടിയാക്കിയിട്ടുണ്ട്.
തീരശോഷണം രൂക്ഷമായതോടെ പാപനാശത്ത് മണൽത്തിട്ട പൂർണ്ണമായും ഇല്ലാതായിരിക്കുകയാണ്. കടലിലേക്ക് ഇറങ്ങുന്ന ഭാഗത്തുതന്നെ വലിയ കുഴികളാണുള്ളത്. ശക്തമായ ചുഴിയും അടിയൊഴുക്കും ഉള്ളതിനാൽ നീന്തൽ അറിയാവുന്നവർ പോലും ഇവിടെ അപകടത്തിൽപ്പെടാൻ സാധ്യതയേറെയാണ്. നിലവിൽ പാപനാശത്ത് മാത്രമാണ് കയർ കെട്ടി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതെങ്കിലും, കടലേറ്റം ഇതേപടി തുടരുകയാണെങ്കിൽ തിരുവമ്പാടി, കാപ്പിൽ, ആലിയിറക്കം, മാന്തറ, വെറ്റക്കട തീരങ്ങളിലും സമാനമായ രീതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. അപകടസാഹചര്യം മുൻകൂട്ടി കണ്ട് കാപ്പിൽ ബീച്ചിൽ അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിന്റെ നേതൃത്വത്തിൽ ഇതിനകം തന്നെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
അവധി ദിവസങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ നൂറുകണക്കിന് സഞ്ചാരികളാണ് വർക്കലയിലെ തീരങ്ങളിൽ എത്താറുള്ളത്. എന്നാൽ കടലിന്റെ സ്വഭാവം കൃത്യമായി മനസ്സിലാക്കാതെയും മുന്നറിയിപ്പുകൾ അവഗണിച്ചും കടലിൽ കുളിക്കാനിറങ്ങുന്നവർ അപകടത്തിൽപ്പെടുന്നത് ഇവിടെ പതിവാണ്. കഴിഞ്ഞ സീസണിൽ മാത്രം തിരയിൽപ്പെട്ട എഴുപതോളം പേരെയാണ് ലൈഫ് ഗാർഡുകൾ കൃത്യസമയത്ത് രക്ഷപ്പെടുത്തിയത്. ലൈഫ് ഗാർഡുകളുടെ കുറവുണ്ടായിരുന്ന 2024-ൽ മാത്രം വർക്കല കടലിൽ 21 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മൺസൂണിന്റെ തുടക്കത്തിൽത്തന്നെ സഞ്ചാരികളുടെ തിരക്കേറിയ പാപനാശം ബീച്ചിൽ കയർകെട്ടിത്തിരിച്ച് സുരക്ഷ ശക്തമാക്കാൻ അധികൃതർ തീരുമാനിച്ചത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















