തിരുവനന്തപുരം: വർഷങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ടതും മോഷണം പോയതുമായ മൊബൈൽ ഫോണുകൾ ഉടമസ്ഥരിലേക്ക് തിരികെ എത്തിച്ച് തിരുവനന്തപുരം സിറ്റി പോലീസ് മാതൃകയായി. രണ്ടുവർഷം മുൻപ് ഓട്ടോറിക്ഷയിൽ വെച്ച് ഫോൺ നഷ്ടപ്പെട്ട കോവളം സ്വദേശി രജിത, എട്ടുമാസം മുൻപ് കെ.എസ്.ആർ.ടി.സി ബസിൽ വെച്ച് ഫോൺ മോഷണം പോയ വിഴിഞ്ഞം സ്വദേശി ഭാവന എന്നിവരുൾപ്പെടെ 65 പേർക്കാണ് പോലീസിന്റെ ഇടപെടലിലൂടെ തങ്ങളുടെ പ്രിയപ്പെട്ട ഫോണുകൾ തിരികെ ലഭിച്ചത്. ഏകദേശം 23 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഐ ഫോൺ, ഗൂഗിൾ, സാംസങ് തുടങ്ങിയ വിലകൂടിയ ഒട്ടേറെ മോഡലുകളാണ് ഇപ്രകാരം പോലീസ് വീണ്ടെടുത്തത്.
ഫോർട്ട് സബ് ഡിവിഷൻ പരിധിയിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ കാർത്തിക്കിന്റെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേകസംഘമാണ് അന്വേഷണം നടത്തി ഈ ഫോണുകൾ കണ്ടെത്തിയത്. കേന്ദ്ര സർക്കാരിന്റെ സെൻട്രൽ ഇക്വിപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റർ (സി.ഇ.ഐ.ആർ) പോർട്ടലിന്റെ സാങ്കേതികസഹായത്തോടെയാണ് പോലീസ് ഈ നേട്ടം കൈവരിച്ചത്. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിലും ഫോണുകളുടെ ഐ.എം.ഇ.ഐ നമ്പർ, ലൊക്കേഷൻ എന്നിവ പിന്തുടർന്നായിരുന്നു അന്വേഷണം. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറുടെ കാര്യാലയത്തിൽ വെച്ച് നടന്ന ചടങ്ങിൽ സിറ്റി പോലീസ് കമ്മിഷണർ കാർത്തിക് ഫോണുകൾ ഉടമസ്ഥർക്ക് നേരിട്ട് കൈമാറി.
ഫോണിന്റെ ഐ.എം.ഇ.ഐ. നമ്പർ, പരാതിയുടെ വിശദാംശങ്ങൾ, നഷ്ടപ്പെട്ട സ്ഥലം, ഫോൺ നമ്പർ എന്നിവ നൽകി സി.ഇ.ഐ.ആർ. പോർട്ടൽ വഴി നഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യുകയാണ് ആദ്യം ചെയ്യുന്നത്. ഇത്തരത്തിൽ ബ്ലോക്ക് ചെയ്യുന്ന ഫോണുകളിൽ മറ്റാരെങ്കിലും പുതിയ സിം കാർഡ് ഇട്ടാൽ അത് പ്രവർത്തിക്കുകയില്ലെന്ന് മാത്രമല്ല, സിം ഇടുമ്പോൾ തന്നെ ഫോൺ നഷ്ടപ്പെട്ടയാൾക്കും പോലീസിനും ഇതുസംബന്ധിച്ച സന്ദേശം ലഭിക്കുകയും ചെയ്യും. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ഫോൺ എവിടെയാണുള്ളതെന്ന് കൃത്യമായി കണ്ടെത്താനാകും. സി.ഇ.ഐ.ആർ. പോർട്ടൽ നിരന്തരമായി നിരീക്ഷിച്ച് ഐ.എം.ഇ.ഐയും ലൊക്കേഷനും തിരിച്ചറിഞ്ഞാണ് പോലീസ് സംഘം ഫോണുകൾ ഓരോന്നായി വീണ്ടെടുത്തത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















