തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും തർക്കങ്ങൾക്കും ഒടുവിൽ വി.ഡി.സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. മന്ത്രിമാരും അവർക്ക് നിശ്ചയിച്ച വകുപ്പുകളും അടങ്ങുന്ന അന്തിമ പട്ടിക മുഖ്യമന്ത്രി ഗവർണർക്ക് കൈമാറി. ഇന്ന് രാവിലെ ഒൻപത് മണിക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന രണ്ടാമത്തെ മന്ത്രിസഭാ യോഗത്തിന് ശേഷമാണ് തർക്കങ്ങളിൽ സമവായമുണ്ടാക്കി പട്ടിക രാജ്ഭവനിലേക്ക് അയച്ചത്.
പുതിയ റിപ്പോർട്ടുകൾ പ്രകാരം ഏറെ തർക്കങ്ങൾ നിലനിന്നിരുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് റോജി എം. ജോണിന് നൽകാനാണ് തീരുമാനമായിരിക്കുന്നത്. എക്‌സൈസ് വകുപ്പിനോട് അതൃപ്തി പ്രകടിപ്പിച്ച എം. ലിജുവിന്, എക്‌സൈസിന് പുറമേ സഹകരണ വകുപ്പിന്റെ ചുമതല കൂടി നൽകി അനുനയിപ്പിച്ചതായാണ് സൂചന. യുഡിഎഫ് സർക്കാർ അധികാരമേറ്റ് മൂന്ന് ദിവസം പിന്നിട്ടിട്ടും വകുപ്പുകളുടെ കാര്യത്തിൽ ഔദ്യോഗിക വിജ്ഞാപനം ഇറക്കാത്തതിനെതിരെ വലിയ രീതിയിൽ രാഷ്ട്രീയ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് കടുത്ത സമ്മർദ്ദങ്ങൾക്കൊടുവിൽ ലീഡർഷിപ്പ് തീരുമാനത്തിലെത്തിയത്.
മുസ്ലീം ലീഗിന് നൽകിയ ഫിഷറീസ് വകുപ്പ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന ലത്തീൻ സഭയുടെ നിലപാടും, പകരം ഉന്നത വിദ്യാഭ്യാസം വേണമെന്ന ലീഗിന്റെ ആവശ്യവുമായിരുന്നു വകുപ്പുവിഭജനം നീണ്ടുപോകാൻ പ്രധാന കാരണമായത്. ഇതിനൊപ്പം കോൺഗ്രസിലെ ഗ്രൂപ്പ് തർക്കങ്ങളും പ്രതിസന്ധി ഇരട്ടിയാക്കി. എ.പി. അനിൽകുമാറിന് നിശ്ചയിച്ചിരുന്ന ആരോഗ്യവകുപ്പ് കെ. മുരളീധരന്റെ കടുത്ത എതിർപ്പിനെത്തുടർന്ന് മുരളീധരന് തന്നെ നൽകേണ്ടി വന്നിരുന്നു. പകരം അനിൽകുമാറിന് വൈദ്യുതി വകുപ്പ് നൽകിയെങ്കിലും അദ്ദേഹം അത് സ്വീകരിക്കാൻ തയാറായിരുന്നില്ല. ഇതേത്തുടർന്ന് കെ.സി. വേണുഗോപാൽ പക്ഷം ശക്തമായ സമ്മർദ്ദവുമായി രംഗത്തെത്തുകയും, മുരളീധരന് നൽകാനിരുന്ന ദേവസ്വം വകുപ്പ് കൂടി അനിൽകുമാറിലേക്ക് മാറ്റി പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതിന് പകരമായി കായിക-യുവജനക്ഷേമ വകുപ്പുകൾ മുരളീധരന് നൽകാനായിരുന്നു അവസാനഘട്ട ചർച്ചകളിലെ ധാരണ. ഗവർണറുടെ അംഗീകാരം ലഭിക്കുന്നതോടെ വകുപ്പുവിഭജനം സംബന്ധിച്ച ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം ഉടൻ പുറത്തിറങ്ങും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















