തിരുവനന്തപുരം: വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റ് മൂന്ന് ദിവസം പിന്നിട്ടിട്ടും മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കാനായില്ല. മന്ത്രിമാർക്ക് മന്ദിരങ്ങളും കാറുകളും തയാറായെങ്കിലും പ്രധാന വകുപ്പുകളെച്ചൊല്ലിയുള്ള തർക്കങ്ങൾ ഇപ്പോഴും തുടരുകയാണ്. ഇന്ന് രാവിലെ ഒൻപത് മണിക്ക് മുഖ്യമന്ത്രി വി.ഡി.സതീശന്റെ അധ്യക്ഷതയിൽ രണ്ടാമത്തെ മന്ത്രിസഭാ യോഗം ചേരുന്നുണ്ട്. ഈ യോഗത്തിൽ വകുപ്പുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടായാൽ മുഖ്യമന്ത്രി ഇന്ന് തന്നെ ഗവർണറെ കണ്ട് പട്ടിക സമർപ്പിച്ചേക്കും.
ദേവസ്വം, ഫിഷറീസ്, ഉന്നത വിദ്യാഭ്യാസം എന്നീ വകുപ്പുകളെച്ചൊല്ലിയാണ് പ്രധാനമായും തർക്കം നിലനിൽക്കുന്നത്. മുസ്ലീം ലീഗിന് നൽകിയ ഫിഷറീസ് വകുപ്പ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് ലത്തീൻ സഭ ആവശ്യപ്പെടുമ്പോൾ, പകരം ഉന്നത വിദ്യാഭ്യാസം വേണമെന്നാണ് ലീഗിന്റെ നിലപാട്. എന്നാൽ ഇതിനെതിരെ കോൺഗ്രസിലും ലത്തീൻ സഭയിലും എതിർപ്പുണ്ട്. ഇതിനിടെ, തനിക്ക് നിശ്ചയിച്ച എക്‌സൈസ് വകുപ്പിനോടുള്ള താത്പര്യക്കുറവ് എം. ലിജു പരസ്യമാക്കിയിട്ടുണ്ട്; സഹകരണമോ സാംസ്‌കാരികമോ ലഭിക്കാനാണ് ലിജുവിന്റെ ശ്രമം.
മറ്റു ഗ്രൂപ്പ് സമവാക്യങ്ങളിലും വൻ അഴിച്ചുപണികൾക്കാണ് നീക്കം നടക്കുന്നത്. എ.പി. അനിൽകുമാറിന് ആദ്യം നൽകിയ ആരോഗ്യവകുപ്പ് കെ. മുരളീധരന്റെ എതിർപ്പിനെത്തുടർന്ന് മുരളീധരന് തന്നെ നൽകേണ്ടി വന്നു. പകരം അനിൽകുമാറിന് നിശ്ചയിച്ച വൈദ്യുതി വകുപ്പ് അദ്ദേഹം നിരസിച്ചതോടെ കെ.സി. വേണുഗോപാൽ പക്ഷം സമ്മർദ്ദവുമായി രംഗത്തെത്തിയിട്ടുണ്ട്. പരിഹാരമായി മുരളീധരന് നൽകാനിരുന്ന ദേവസ്വം വകുപ്പ് കൂടി അനിൽകുമാറിന് നൽകാനും, മുരളീധരന് യുവജനക്ഷേമ-കായിക വകുപ്പുകൾ നൽകാനുമാണ് പുതിയ ആലോചന. തൊഴിൽ വകുപ്പ് വേണ്ടെന്നുവെച്ച ഷിബു ബേബിജോണിന് വനംവകുപ്പ് നൽകി തൃപ്തിപ്പെടുത്തിയെങ്കിലും, അദ്ദേഹത്തിന് ഫിഷറീസ് നൽകി വനംവകുപ്പ് തിരിച്ചെടുക്കാനും അണിയറയിൽ നീക്കമുണ്ട്. കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫിന് നിശ്ചയിച്ച റവന്യു വകുപ്പ് എ.പി. അനിൽകുമാറിന് നൽകാൻ കെ.സി പക്ഷം ശ്രമിച്ചെങ്കിലും മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയും ചേർന്ന് അത് വെട്ടി.
അതേസമയം കോൺഗ്രസിലെ തർക്കങ്ങൾക്ക് പുറമേ മുസ്ലീം ലീഗിലും പൊതുമരാമത്ത് വകുപ്പിനെച്ചൊല്ലി പ്രതിസന്ധി രൂക്ഷമാണ്. പി.കെ. ബഷീറും കന്നിക്കാരനായ അബ്ദുൾ ഗഫൂറും വകുപ്പിനായി അവകാശവാദമുന്നയിച്ചിട്ടുണ്ട്. മുൻപ് വി.കെ. ഇബ്രാഹിം കുഞ്ഞ് കൈകാര്യം ചെയ്ത വകുപ്പ് അദ്ദേഹത്തിന്റെ മകനായ അബ്ദുൾ ഗഫൂറിന് നൽകണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യമെങ്കിലും, സഭയിലെ പുതുമുഖത്തിന് ഇത്രയും വലിയ വകുപ്പ് നൽകുന്നതിനെ ബഷീർ പക്ഷം ശക്തമായി എതിർക്കുന്നു. പരിഹാര ചർച്ചകൾ വേഗത്തിലാക്കി ഇന്ന് തന്നെ ഗസറ്റ് വിജ്ഞാപനം ഇറക്കാനാണ് യുഡിഎഫ് നേതൃത്വം ശ്രമിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















