തൊടുപുഴ: ഇടുക്കി ജില്ലയിൽ ഇത്തവണ കോൺഗ്രസും യു.ഡി.എഫും നേടിയത് സമാനതകളില്ലാത്ത ചരിത്രവിജയമാണ്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിൽ ഇന്നേവരെ ഉണ്ടാകാത്ത വിധം മിന്നുന്ന പ്രകടനം കാഴ്ചവെച്ചതോടെ, മലയോര മേഖലയിൽ നിന്ന് ഇത്തവണയെങ്കിലും കുറഞ്ഞത് ഒരു മന്ത്രിയുണ്ടാകുമെന്ന് നാടൊന്നാകെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ രാഷ്ട്രീയ സമവാക്യങ്ങളുടെ ചർച്ചകൾക്കൊടുവിൽ ഇടുക്കിയുടെ മന്ത്രിസ്ഥാന സാധ്യതകൾ പൂർണ്ണമായും മങ്ങുന്ന കാഴ്ചയാണ് കണ്ടത്. ഇതോടെ പതിറ്റാണ്ടുകൾക്ക് ശേഷം ജില്ലയിൽ നിന്ന് ഒരു കോൺഗ്രസ് മന്ത്രി വരുമെന്ന അണികളുടെയും ജനങ്ങളുടെയും പ്രതീക്ഷകൾ അസ്ഥാനത്തായി.
കഴിഞ്ഞ കുറേ വർഷങ്ങളായി സംസ്ഥാന മന്ത്രിസഭകളിൽ ഇടുക്കി ജില്ലയ്ക്ക് കൃത്യമായ പ്രാതിനിധ്യം ഉണ്ടായിരുന്നു. പി.ജെ. ജോസഫായിരുന്നു മുൻകാലങ്ങളിൽ ഭൂരിഭാഗം സമയവും ജില്ലയെ പ്രതിനിധീകരിച്ച് മന്ത്രിസഭയിലെത്തിയിരുന്നത്. പിന്നീട് 2016-ൽ എൽ.ഡി.എഫ്. അധികാരത്തിൽ വന്ന ആദ്യ നാളുകളിൽ ജില്ലയ്ക്ക് മന്ത്രിസ്ഥാനം ഇല്ലായിരുന്നെങ്കിലും, ഏതാനും മാസങ്ങൾക്കകം എം.എം. മണിയെ വൈദ്യുതി മന്ത്രിയായി നിയമിച്ചു. അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. തുടർന്ന് 2021-ൽ എത്തിയ എൽ.ഡി.എഫ്. മന്ത്രിസഭയിൽ റോഷി അഗസ്റ്റിൻ ജലവിഭവ വകുപ്പ് മന്ത്രിയായി ജില്ലയുടെ പ്രാതിനിധ്യം ഉറപ്പുവരുത്തിയിരുന്നു.
ഇത്തവണ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളും തൂത്തുവാരി സമ്പൂർണ്ണ വിജയം നേടിയാണ് യു.ഡി.എഫ്. കരുത്ത് കാട്ടിയത്. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഇടുക്കിയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികൾ ഇത്രയും വലിയ വിജയം നേടുന്നത്. അതുകൊണ്ടുതന്നെ ഇത്തവണ ജില്ലയിൽ നിന്നൊരു കോൺഗ്രസ് മന്ത്രി ഉറപ്പാണെന്ന് പ്രവർത്തകർ വിശ്വസിച്ചിരുന്നു. മുൻ മന്ത്രി റോഷി അഗസ്റ്റിനെ അട്ടിമറിച്ച മുതിർന്ന നേതാവും മുൻ ഡി.സി.സി. പ്രസിഡന്റുമായ റോയ് കെ. പൗലോസിന് നറുക്കുവീഴുമെന്നായിരുന്നു ആദ്യ സൂചനകൾ. ഒപ്പം സാമുദായിക സമവാക്യങ്ങൾ പരിഗണിച്ച് ഉടുമ്പൻചോലയിൽ നിന്നുള്ള സേനാപതി വേണുവിനെ മന്ത്രിയാക്കുമെന്ന വാർത്തകളും പരന്നിരുന്നു.
എന്നാൽ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് സമവാക്യങ്ങളും മറ്റ് രാഷ്ട്രീയ ഘടകങ്ങളും ഒത്തുചേർന്നപ്പോൾ ഇടുക്കിയിൽ നിന്നൊരു കോൺഗ്രസ് മന്ത്രിയെന്നത് ഒടുവിൽ നടക്കാത്ത സ്വപ്നമായി മാറുകയായിരുന്നു. ഇതിനിടെ രണ്ട് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന ആവശ്യത്തിൽ കേരള കോൺഗ്രസ് ശക്തമായ സമ്മർദ്ദം ചെലുത്തിയിരുന്നെങ്കിലും നിലവിൽ ഒരെണ്ണം മാത്രമാണ് അവർക്ക് ലഭിച്ചത്. ഇതിൽ ആദ്യ മന്ത്രിസ്ഥാനം പാർലമെന്ററി പാർട്ടി നേതാവ് മോൻസ് ജോസഫിന് തന്നെയാണ് ഉറപ്പിച്ചിരിക്കുന്നത്. കേരള കോൺഗ്രസ് ക്വാട്ടയിൽ തൊടുപുഴയിൽ നിന്ന് അപു ജോൺ ജോസഫോ അല്ലെങ്കിൽ മുതിർന്ന നേതാവ് തോമസ് ഉണ്ണിയാടനോ മന്ത്രിസഭയിലേക്ക് വരുമെന്ന പ്രതീക്ഷകളും ഉയർന്നിരുന്നെങ്കിലും മലയോര മേഖലയ്ക്ക് ഇത്തവണ നിരാശ മാത്രമാണ് ഫലം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















