മതിലകം : മഴമേഘങ്ങൾ കനത്തു തുടങ്ങുന്നതോടെ മതിലകം കൂളിമുട്ടം സെൻട്രൽ ബീച്ച് തീരത്തെ നൂറോളം മത്സ്യത്തൊഴിലാളി കുടുംബങ്ങൾ കടുത്ത ആശങ്കയിലാവുകയാണ്. തീരവാസികൾക്ക് സംരക്ഷണമൊരുക്കേണ്ട കടൽഭിത്തി തകർന്നു തരിപ്പണമായിട്ട് പതിനഞ്ച് വർഷത്തിലേറെ കഴിഞ്ഞിട്ടും പുനർനിർമിക്കാൻ അധികൃതർ തയ്യാറാകാത്തതാണ് ഈ വലിയ ജനവിഭാഗത്തിന്റെ ഉറക്കം കെടുത്തുന്നത്. മതിലകം പഞ്ചായത്തിലെ ഒന്നും പത്തൊമ്പതും വാർഡുകളിൽ ഉൾപ്പെടുന്ന, നൂറോളം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശം നിർദിഷ്ട തീരദേശ പാത കടന്നുപോകുന്ന ഇടം കൂടിയാണ്. ആറുമാസങ്ങൾക്ക് മുൻപ് പ്രദേശത്തെ ചെറുപ്പക്കാർ മുൻകൈയെടുത്ത് നിരവധി ഊഞ്ഞാലുകൾ സ്ഥാപിച്ച് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന 'ഊഞ്ഞാൽ ബീച്ച്' ആയി ഇവിടം മാറ്റിയിരുന്നുവെങ്കിലും, നിലവിലെ കടുത്ത കടലേറ്റത്തിൽ ആ ബീച്ചും പൂർണ്ണമായി നശിക്കുന്ന അവസ്ഥയിലാണ്.
തീരസംരക്ഷണത്തിനായി നാലുവർഷം മുൻപ് തന്നെ ഇറിഗേഷൻ വകുപ്പ്, ജില്ലാ കളക്ടർ, മുഖ്യമന്ത്രിയുടെ പരാതി സെൽ എന്നിവർക്ക് പ്രദേശത്തുകാർ വിശദമായ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജിയോ ബാഗ് ഉപയോഗിച്ച് സംരക്ഷണ ഭിത്തി നിർമിക്കുന്നതിനായി 49.37 ലക്ഷം രൂപയുടെ പ്രൊപ്പോസൽ തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചതുമാണ്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ഈ ഫയലുകളിൽ അനുകൂലമായ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. നാൽപ്പത് വർഷങ്ങൾക്ക് മുൻപ് നിർമിച്ചതും നിലവിൽ പൂർണ്ണമായി തകർന്നു താഴ്ന്നുപോയതുമായ കടൽഭിത്തിയുടെ അവശിഷ്ടങ്ങൾ മാത്രമാണ് ഇപ്പോൾ ഇവിടെയുള്ളത്. ഇത് ശക്തമായ തിരമാലകളെ പ്രതിരോധിക്കാൻ ഒട്ടും പര്യാപ്തമല്ലാത്തതിനാൽ തീരത്തെ ഒട്ടനവധി വീടുകൾ ഇപ്പോൾ തകർച്ചാ ഭീഷണിയിലാണ്.
പലതവണ അധികാരികളെ സമീപിച്ചെങ്കിലും വെറും വാഗ്ദാനങ്ങൾക്കപ്പുറം തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ആരും എത്തിയിട്ടില്ലെന്ന് തീരവാസികൾ കുറ്റപ്പെടുത്തുന്നു. വരാനിരിക്കുന്ന കാലവർഷം ശക്തമാകുന്നതിന് മുൻപായി എം.പി., എം.എൽ.എ. അടക്കമുള്ള ജനപ്രതിനിധികൾ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് പുലിമുട്ടോട് കൂടിയ കടൽഭിത്തിയോ, അല്ലെങ്കിൽ താൽക്കാലിക ആശ്വാസമെന്നോണം ജിയോ ബാഗുകളോ കരിങ്കല്ലോ ഉപയോഗിച്ചുള്ള സുരക്ഷാ ഭിത്തിയോ യുദ്ധകാലാടിസ്ഥാനത്തിൽ നിർമിച്ചില്ലെങ്കിൽ വലിയൊരു ദുരന്തത്തിനാകും ഈ പ്രദേശം സാക്ഷ്യം വഹിക്കേണ്ടി വരികയെന്ന് തീരദേശവാസികൾ മുന്നറിയിപ്പ് നൽകുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group


















