അടിമാലി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ 2025 ഒക്ടോബർ 25-നുണ്ടായ മണ്ണിടിച്ചിൽ അപകടം ദേശീയപാതയുടെ അശാസ്ത്രീയമായ നിർമാണം കാരണമാണെന്ന് ജില്ലാ ഭരണകൂടം കണ്ടെത്തി. ഈ സാഹചര്യത്തിൽ അപകടവുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റി സ്വീകരിച്ച തുടർനടപടികൾ വിശദമാക്കുന്ന സമഗ്രമായ റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. ദുരന്തബാധിതർക്ക് നഷ്ടപരിഹാരം നൽകേണ്ട പൂർണ്ണമായ ബാധ്യത ദേശീയപാത അതോറിറ്റിക്കാണെന്ന ഇടുക്കി ജില്ലാ കളക്‌ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷന്റെ ഈ കർശന നിർദേശം.
നിലവിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന 27 കുടുംബങ്ങൾക്ക് ഇൻഷുറൻസ് തുക ലഭ്യമാകുന്നത് വരെ താമസിക്കാനുള്ള താൽക്കാലിക വീടുകളുടെ വാടക തുക ദേശീയപാതാ അതോറിറ്റി തന്നെ വഹിക്കണമെന്ന് ജില്ലാ കളക്ടർ കമ്മിഷനെ അറിയിച്ചിട്ടുണ്ട്. അതോടൊപ്പം പുനരധിവാസത്തിനായി പുതിയ ഭൂമി കണ്ടെത്തി വീട് നിർമിക്കുന്നതിന് ഇൻഷുറൻസ് തുക തികയാതെ വരികയാണെങ്കിൽ ബാക്കി വരുന്ന തുക അതോറിറ്റി നൽകണം. ക്യാമ്പുകളിൽനിന്ന് സ്വന്തം വീടുകളിലേക്ക് മടങ്ങിപ്പോകുന്ന കുടുംബങ്ങൾക്ക് അടിയന്തര സഹായമായി 15,000 രൂപ വീതം കൈമാറണമെന്നും ജില്ലാ കളക്‌ടർ കമ്മിഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.
ജില്ലാ കളക്ടർ മുന്നോട്ടുവെച്ച ഈ നിർദേശങ്ങൾ ദേശീയപാത അതോറിറ്റി (എൻ.എച്ച്.എ.ഐ.) കൃത്യമായി പാലിച്ചിട്ടുണ്ടോ എന്ന് കമ്മിഷൻ പരിശോധിക്കും. നിർദേശങ്ങൾ നടപ്പാക്കിയിട്ടില്ലെങ്കിൽ അതിനുള്ള കാരണങ്ങൾ, അപകടത്തിൽ മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കൃത്യമായ എണ്ണം, ഇതുവരെ വിതരണം ചെയ്ത നഷ്ടപരിഹാര തുക, ആനുകൂല്യങ്ങൾ ലഭിച്ചവരുടെയും ഇനി ലഭിക്കാനുള്ളവരുടെയും പേരും മേൽവിലാസവും ഉൾപ്പെടെയുള്ള പൂർണ്ണമായ വിവരങ്ങൾ ഒരു മാസത്തിനുള്ളിൽ അതോറിറ്റി കമ്മിഷന് മുന്നിൽ സമർപ്പിക്കേണ്ടതുണ്ട്.
ദുരിതാശ്വാസ ക്യാമ്പിലുള്ളവർക്കായി വാടകവീടുകൾ കണ്ടെത്തുന്നതിലും വീട് നിർമാണത്തിന് അനുയോജ്യമായ ഭൂമി കണ്ടെത്തുന്നതിലും അടിമാലി പഞ്ചായത്ത് സെക്രട്ടറി സ്വീകരിച്ച നടപടികളും ഒരു മാസത്തിനകം കമ്മിഷനെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ദേശീയപാത അതോറിറ്റിക്കും പഞ്ചായത്ത് സെക്രട്ടറിക്കും താൻ നൽകിയ നിർദേശങ്ങൾ എത്രത്തോളം നടപ്പിലായി എന്നതുസംബന്ധിച്ച് ജില്ലാ കളക്ടറും ഒരു മാസത്തിനുള്ളിൽ വിശദമായ റിപ്പോർട്ട് നൽകണം.
വരുന്ന ജൂൺ ആറിന് രാവിലെ 10-ന് കമ്മിഷന്റെ തിരുവനന്തപുരം ഓഫീസിൽ നടക്കുന്ന പ്രത്യേക സിറ്റിങ്ങിൽ ഇടുക്കി ജില്ലാ കളക്‌ടർ, ദേശീയപാതാ അതോറിറ്റി പ്രോജക്‌ട് ഡയറക്‌ടർ, അടിമാലി പഞ്ചായത്ത് സെക്രട്ടറി എന്നിവരുടെ ഔദ്യോഗിക പ്രതിനിധികൾ നേരിട്ട് ഹാജരായി ഇതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group


















