തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ ബാക്കിനിൽക്കെ, സംസ്ഥാന കോൺഗ്രസിൽ മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള ചരടുവലികൾ മുറുകുന്നു. പരസ്യമായ ചർച്ചകൾ പാടില്ലെന്ന ഹൈക്കമാൻഡിന്റെ കർശന നിർദ്ദേശം നിലനിൽക്കെയാണ് പ്രമുഖ നേതാക്കളെ കേന്ദ്രീകരിച്ച് ഗ്രൂപ്പ് കളി ശക്തമാകുന്നത്. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ എന്നിവർക്കായി അണികൾ രംഗത്തിറങ്ങിയതോടെ പാർട്ടി നേതൃത്വം പ്രതിരോധത്തിലായി.
കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ വേണ്ടി പാലക്കാട്ടെ ഹേമാംബിക ക്ഷേത്രത്തിൽ തുലാഭാരം നേർന്നിരിക്കുകയാണ് ആരാധകർ. ഇന്ദിരാഗാന്ധി കോൺഗ്രസ് ചിഹ്നമായി കൈപ്പത്തി തിരഞ്ഞെടുത്ത ചരിത്രമുള്ള ക്ഷേത്രത്തിലാണിത്. ഇതിനിടെ, യുവനേതാവ് മാത്യു കുഴൽനാടൻ എം.എൽ.എ ഡൽഹിയിലെത്തി കെ.സിയുമായി ഒന്നര മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായി. എന്നാൽ കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാൻ ഇരുവരും തയ്യാറായില്ല.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടി മൂവാറ്റുപുഴയിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. വിവാദമായതോടെ പിന്നീട് ഇവ നീക്കം ചെയ്തു. അതേസമയം, ദളിത് മുഖ്യമന്ത്രി എന്ന ചോദ്യവുമായി കൊടിക്കുന്നിൽ സുരേഷ് എം.പിയും രംഗത്തെത്തിയിട്ടുണ്ട്. തനിക്ക് എന്താണ് അയോഗ്യതയെന്നും മെയ് നാലിന് എല്ലാം പറയാമെന്നും കൊടിക്കുന്നിൽ പ്രതികരിച്ചു.
ഭരണത്തുടർച്ചാ ചർച്ചകൾ നടക്കുന്നത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് രാഹുൽ ഗാന്ധി തന്നെ നേരിട്ട് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. എന്നാൽ ഫലം വരുന്നതിന് മുൻപേ നടക്കുന്ന ഇത്തരം നീക്കങ്ങളിൽ കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. ഹൈക്കമാൻഡിന്റെ ഭാഗമായ നേതാക്കൾ തന്നെ ഇത്തരം ഗ്രൂപ്പ് നീക്കങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ലെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കൾ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















