പാലക്കാട്: സ്വന്തമായി ഭൂമിക്കായി വർഷങ്ങളായി പോരാട്ടം നടത്തുന്ന വയനാട് മരിയനാട്ടെ പണിയ സമുദായത്തിൽപ്പെട്ട ഒരുസംഘം ആദിവാസികൾ അധികൃതരെ നേരിൽ കണ്ട് പരാതി ബോധിപ്പിക്കാൻ പാലക്കാട്ടെത്തി. സുപ്രീംകോടതി വിധിയുണ്ടായിട്ടും ഭൂമി പതിച്ചുനൽകുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി വനം ഈസ്റ്റേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ. വിജയാനന്ദനെയാണ് ഇവർ ഒലവക്കോട്ടെ ഓഫീസിലെത്തി കണ്ടത്.
2022 മേയ് മുതൽ വനംവികസന കോർപറേഷൻ്റെ (കെ.എഫ്.ഡി.സി.) വനഭൂമിയിൽ കുടിൽകെട്ടി കഴിയുന്ന 167 കുടുംബങ്ങളുടെ പ്രതിനിധികളാണ് സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ഏപ്രിൽ 18-നുണ്ടായ ശക്തമായ മഴയിലും കാറ്റിലും മരങ്ങൾ വീണ് ഇവരുടെ 48 ഷെഡ്ഡുകൾ തകർന്നിരുന്നു. വനഭൂമിയിലായതിനാൽ നഷ്ടപരിഹാരം ലഭിക്കില്ലെന്ന അധികൃതരുടെ നിലപാടും താമസസ്ഥലത്തെ സുരക്ഷാഭീഷണിയും ഇവരെ പ്രതിഷേധത്തിന് പ്രേരിപ്പിച്ചു. വയനാട്ടിൽ നിന്ന് ഞായറാഴ്ച രാത്രി കോഴിക്കോട് കടപ്പുറത്ത് തങ്ങിയ ശേഷമാണ് സംഘം തിങ്കളാഴ്ച തീവണ്ടിമാർഗ്ഗം പാലക്കാട്ടെത്തിയത്.
ഭൂമി കൈമാറുന്നതിനുള്ള സ്കെച്ചും പ്ലാനും ആറുമാസം മുൻപ് തന്നെ വനംവകുപ്പ് റവന്യൂവകുപ്പിന് നൽകിയിരുന്നെങ്കിലും തുടർനടപടികൾ വൈകുകയായിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് തിരക്കുകൾ കാരണം നിർത്തിവെച്ച സർവേ നടപടികൾ പുനരാരംഭിച്ചിട്ടുണ്ടെന്നും അത് പൂർത്തിയാകുന്ന മുറയ്ക്ക് ഭൂമി കൈമാറുമെന്നും ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഉറപ്പുനൽകി. കൂടാതെ, നിലവിൽ കുടിലുകൾക്ക് ഭീഷണിയായ മരങ്ങൾ മുറിച്ചുമാറ്റാൻ സൗത്ത് വയനാട് ഡി.എഫ്.ഒ.യ്ക്ക് അദ്ദേഹം നിർദ്ദേശം നൽകുകയും ചെയ്തു.
മരിയനാട് ഭൂസമരസമിതി നേതാവ് സീതാമാരൻ, 75 വയസ്സുള്ള കുങ്കിയമ്മ എന്നിവരുടെ നേതൃത്വത്തിലുള്ള 24 അംഗ സംഘത്തോടൊപ്പം പ്ലാച്ചിമട സമരസമിതി നേതാവ് വിളയോടി വേണുഗോപാൽ, പി.ടി. ജോൺ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു. തങ്ങൾക്ക് അവകാശപ്പെട്ട മണ്ണ് ഉടൻ അളന്നുതിരിച്ചു നൽകണമെന്ന ഉറച്ച നിലപാടിലാണ് ഈ കുടുംബങ്ങൾ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















