അഞ്ചാലുംമുട്: സഹിക്കാനാകാത്ത ചൂടിൽ മീനുകൾ ചത്തുപൊങ്ങുന്നത്, അഷ്ടമുടിക്കായലിലെ കൂട് മത്സ്യക്കൃഷി പ്രതിസന്ധിയിലാക്കി. കായലിൻ്റെ വിവിധ ഭാഗങ്ങളിൽ കൂട് മത്സ്യക്കൃഷി ചെയ്യുന്ന നൂറുകണക്കിനു കർഷകർ വൻ നഷ്ടം നേരിടുകയാണ്.
ഓരോ കൂട്ടിലും പലയിനങ്ങളിൽപ്പെട്ട 1500 മുതൽ 2000 വരെ മത്സ്യങ്ങളെ വളർത്തുന്നുണ്ട്. ഇവയിൽ കൂടുതലും കരിമീനാണ്. വിരലോളം നീളത്തിൽ വളർച്ചയെത്തിയ കരിമീൻകുഞ്ഞുങ്ങളാണ് പത്തുപൊങ്ങുന്നത്. ഒരു കൂട്ടിൽനിന്ന് പത്തും പതിനഞ്ചും കുഞ്ഞുങ്ങൾ ദിവസവും ചത്തുപൊങ്ങുന്നു.
കരയോടു ചേർന്നാണ് കൂട് സ്ഥാപിച്ചിട്ടുള്ളത്. അതിനാൽ ആഴം കുറവാണ്. കായലിൻ്റെ ഉപരിതലം ചൂടാകുമ്പോൾ, ആഴത്തിലേക്കു പോകാൻകഴിയാതെ, മീനുകൾക്ക് അതിജീവനം ബുദ്ധിമുട്ടാവുകയാണ്.
ചൂടു കൂടിയത് പലരീതിയിലും മത്സ്യക്കൃഷിയെ ബാധിച്ചതായി കർഷകർ പറയുന്നു. ചൂടു കൂടിയതിനാൽ മത്സ്യം തീറ്റയെടുക്കുന്നതിൻ്റെ അളവും കുറഞ്ഞു. ഇത് അവയുടെ വളർച്ചയെയും ആരോഗ്യത്തെയും ബാധിച്ചിട്ടുണ്ട്. വളർച്ചയെത്തുംവരെ കൂടുതൽ കാലം തീറ്റ നൽകുന്നത് ഉത്പാദനച്ചെലവു കൂട്ടുമെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. ചൂടു കാരണം കായലിലെ ലവണാംശം വർധിച്ചതിനാൽ ചിപ്പിശല്യവുമുണ്ട്. കൂടുകളിൽ സ്ഥാപിച്ച വലയിൽ ചിപ്പി പറ്റിപ്പിടിക്കുന്നത്, കൂട്ടിലേക്കു വെള്ളം കയറിയിറങ്ങുന്നതു ബുദ്ധിമുട്ടിലാക്കി.
ചൂടു കുറയ്ക്കുന്നതിനും ഓക്‌സിജൻ്റെ അളവു വർധിപ്പിക്കുന്നതിനുമായി ചില കർഷകർ വെള്ളം ചെറിയതോതിൽ പമ്പുചെയ്‌ത് കൂടിനുള്ളിലേക്കു കയറ്റുന്നത് പ്രയോജനംചെയ്യുന്നുണ്ടെന്ന് അക്വാകൾച്ചറൽ പ്രൊമോട്ടറായ ഷിബു ജോസഫ് പറഞ്ഞു.
സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും(സി.എം.എഫ്.ആർ.ഐ.) സംസ്ഥാന ഫിഷറീസ് വകുപ്പിൻ്റെയും നിയന്ത്രണത്തിൽ സുഭിക്ഷ കേരളം ജനകീയ മത്സ്യക്കൃഷി, പ്രധാനമന്ത്രി മത്സ്യസമ്പ്രദായ യോജന പദ്ധതികളിലായി ഒട്ടേറെപ്പേർ മത്സ്യക്കൃഷി നടത്തുന്നുണ്ട്. തൃക്കരുവ ഗ്രാമപ്പഞ്ചായത്തിൽ 80 മത്സ്യക്കർഷകരുണ്ട്.
പനയത്ത് പത്തും മൺട്രോത്തുരുത്തിൽ മുപ്പത്തിയഞ്ചും കർഷകർ സർക്കാർസഹായത്തോടെ കായലിൽ കൂട് മത്സ്യക്കൃഷി ചെയ്യുന്നു. ഒരു യൂണിറ്റിന് മൂന്നു ലക്ഷം രൂപയാണ് നൽകുന്നത്. അതിൽ പൊതുവിഭാഗത്തിന് 40. വനിതകൾക്ക് 60, എസ്.ടി. വിഭാഗത്തിന് 100 ശതമാനം വീതം സബ്‌സിഡിയുണ്ട്.
'ചുടാണ് പ്രശ്നം
അന്തരീക്ഷ ഊഷ്‌മാവ് വർധിച്ചതാണ് കൂടുകളിൽ മത്സ്യങ്ങൾ ചത്തുപൊങ്ങാൻ കാരണം. ചൂടു കൂടുന്നത് അവയുടെ ഭക്ഷണത്തെയും ബാധിക്കും. ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കും.
രമേശ് ശശിധരൻ
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ
(കടപ്പാട്: മാതൃഭൂമി ന്യൂസ്)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















