വടകര പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ ഓവുചാലിലെ മലിനജലം മോട്ടോർ ഉപയോഗിച്ച് കരിമ്പനത്തോട്ടിലേക്ക് ഒഴുക്കാനുള്ള നീക്കം യു.ഡി.എഫ്.-ആർ.എം.പി.ഐ. പ്രവർത്തകരും കൗൺസിലർമാരും ചേർന്ന് തടഞ്ഞു. ദേശീയപാത പ്രവൃത്തി നടത്തുന്ന കമ്പനിയിലെ തൊഴിലാളികളാണ് വെള്ളിയാഴ്ച വൈകീട്ട് മലിനജലം തോട്ടിലേക്ക് പമ്പ് ചെയ്തത്. കൗൺസിലർമാർ ആവശ്യപ്പെട്ടിട്ടും പമ്പിങ് നിർത്താത്തതിനെത്തുടർന്ന് മോട്ടോർ സ്വിച്ച് ഓഫ് ചെയ്താണ് പ്രതിഷേധക്കാർ നടപടി തടഞ്ഞത്.
ബസ് സ്റ്റാൻഡിലെ പൊതുശൗചാലയത്തിലെ ടാങ്കുകൾ വൃത്തിയാക്കി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയിട്ടും വീണ്ടും ഓവുചാലിൽ മലിനജലം എത്തുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ഇതിന്റെ ഉറവിടം കണ്ടെത്താൻ വരുംദിവസങ്ങളിൽ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ നഗരസഭ പരിശോധന നടത്തും.
അതേസമയം, സംഭവസ്ഥലത്ത് കൗൺസിലർമാരും കരിമ്പനപ്പാലത്തെ നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രശ്നത്തിൽ രാഷ്ട്രീയ മുതലെടുപ്പിനാണ് കൗൺസിലർമാർ ശ്രമിക്കുന്നതെന്ന് കരിമ്പനത്തോട് സംരക്ഷണ സമിതി ആരോപിച്ചു. മാലിന്യം ഒഴുക്കുന്നത് നിർത്താൻ സമിതി നേരത്തെ തന്നെ നഗരസഭയുമായി ധാരണയിലെത്തിയിരുന്നതായും ഇവർ അവകാശപ്പെട്ടു. ഇരുവിഭാഗവും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















