കരുമാല്ലൂർ വേനൽമഴ ചൂടിനൊരു ആശ്വാസം നൽകിയെങ്കിലും കടുങ്ങല്ലൂർ, കരുമാല്ലൂർ മേഖലകളിലെ ഏത്തവാഴ കർഷകരുടെ നെഞ്ചിലെ ചൂടേറിയിരിക്കുകയാണ്. ഏത്തവാഴകൃഷി ഉപജീവനമാക്കിയിരിക്കുന്ന കർഷകർ വളർത്തിയെടുത്തതെല്ലാം കാറ്റിൽ കടപുഴകി. ആലങ്ങാട് ബ്ലോക്കിന്റെ കീഴിലുള്ള കടുങ്ങല്ലൂർ, ആലങ്ങാട്, കരുമാല്ലൂർ പഞ്ചായത്ത് പ്രദേശങ്ങളിൽമാത്രമായി കഴിഞ്ഞദിവസമുണ്ടായ കാറ്റിൽ ഒടിഞ്ഞുവീണിരിക്കുന്നത് 20,700 ഏത്തവാഴകളാണ്.
ആലങ്ങാട് കൃഷി അസി. ഡയറക്‌ടർ എൽസാ ഗിൽസിന്റെ നിർദേശപ്രകാരം മൂന്ന് പഞ്ചായത്തുകളിലെയും കൃഷി ഓഫീസർമാർ തോട്ടങ്ങളിലെത്തി നാശനഷ്ടം വിലയിരുത്തിയിരുന്നു. കടുങ്ങല്ലൂർ പഞ്ചായത്തിൽ കുലച്ചവാഴകൾ 4,250 എണ്ണമാണ് ഒടിഞ്ഞുപോയിരിക്കുന്നത്. കുലയ്ക്കാത്തവ 1,800 എണ്ണവും. ആലങ്ങാട് ആകെ 6,750 വാഴകൾ ഒടിഞ്ഞിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക്. അതിൽതന്നെ 4,750 എണ്ണം കുലച്ചതാണ്. കരുമാല്ലൂരിൽ 6,000 വാഴകൾ കുലച്ചതും 1,900 എണ്ണം കുലപ്രായമായവയുമാണ്.
നഷ്ടം 72.50 ലക്ഷം
ഒരു വാഴ നട്ടുവളർത്തി വിളവെടുക്കുന്നതുവരെ 500 രൂപയോളം ചെലവുവരുമെന്നാണ് കർഷകർ പറയുന്നത്. ചില സീസണിൽ പ്രതീക്ഷയ്ക്കപ്പുറം വിലവർധിക്കുമ്പോഴുണ്ടാകുന്ന ലാഭമാണ് പല കർഷകരെയും ഇതിൽ പിടിച്ചുനിർത്തുന്നത്. അങ്ങനെ പ്രതീക്ഷയുള്ളത് ഓണം സീസണാണ്. വരുന്ന ഓണം പ്രതീക്ഷിച്ച് വിളവെടുക്കാൻ കഴിയുന്നവിധം നട്ടുവളർത്തിയിട്ടുള്ള നിരവധി വാഴകളും ഒടിഞ്ഞുപോയിട്ടുണ്ട്. ഇപ്പോൾ ഒരു വാഴയ്ക്ക് 350 രൂപവീതം ചെലവുതുകയായി വിലയിരുത്തിയാണ് നഷ്ടം കണക്കാക്കിയിരിക്കുന്നത്. അങ്ങനെ വന്നാൽ തന്നെ ഈ മൂന്ന് പഞ്ചായത്തുകളിലുമായി കർഷകർക്ക് നഷ്ടമായിരിക്കുന്നത് 72.50 ലക്ഷം രൂപയോളമാണ്.
സഹായധനം നൽകണം
കൃഷിതന്നെ ഉപേക്ഷിച്ചുപോകാൻ തയ്യാറാകുന്നവിധമുള്ള നഷ്ടമാണ് വേനൽമഴയും കാറ്റും കർഷകർക്കുണ്ടാക്കിയിട്ടുള്ളത്. അവരെ സഹായിക്കാൻ സർക്കാർ തയ്യാറാകണം. പ്രാഥമിക നടപടികളിൽ മാത്രമൊതുങ്ങാതെ മതിയായ നഷ്ടപരിഹാരത്തുക ലഭ്യമാക്കാൻ കൃഷിവകുപ്പ് തയ്യാറാകണമെന്ന് ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വിജി ജോളി, കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ഷാനവാസ്, കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.എ. മുജീബ് എന്നിവർ ആവശ്യപ്പെട്ടു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















