വഴിയിൽ അലഞ്ഞുനടക്കും, നാട്ടുകാരെ ഉപദ്രവിക്കും
തിരുവില്വാമല : ടൗണിലും പരിസരത്തും അലയുന്ന കന്നുകാലികളുടെ ശല്യത്തിൽ ജനങ്ങൾ വലഞ്ഞു. തിങ്കളാഴ്‌ച വൈകീട്ട് പഴയന്നൂർ-ലക്കിടി പ്രധാനപാതയിൽ തിരുവില്വാമല എസ്.എം. കല്യാണമണ്ഡപത്തിനു മുന്നിൽ തെരുവുകാളകൾ കൊമ്പുകോർത്തത് അരമണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതത്തിന് തടസ്സമുണ്ടാക്കി.
കാളകൾ വഴിയരികിലൂടെ നടന്നുപോകുന്നവരെയും നിർത്തിയിടുന്ന ഇരുചക്രവാഹനങ്ങളെയും തട്ടിയിടുന്നതും പതിവാണ്. ഒട്ടേറെപ്പേർ ഇതിനോടകം കാളകളുടെ ആക്രമണത്തിൽ പരിക്കേറ്റ് രോഗികളായി തുടരുന്നുണ്ട്.
കൂടാതെ കാലികൾ പാതയോരങ്ങളിലെ കടകളിൽനിന്ന് പഴങ്ങളും പച്ചക്കറികളും ഭക്ഷ്യവസ്‌തുക്കളും കടിച്ചുവലിച്ചു തിന്നുന്നതും പതിവാണ്. തെരുവിൽ അലയുന്ന കാലികളിൽ ഭൂരിഭാഗത്തിനും ഉടമകളുള്ളതാണ്. ഇവയെ കെട്ടിയിട്ട് പരിപാലിക്കാൻ ഉടമകൾ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രപരിസരത്ത് ഇവ അലയുന്നത് നിത്യസംഭവമാണ്. കാളകളെ വില്വാദ്രിനാഥ ക്ഷേത്രത്തിൽ നടയിരുത്തിയതാണെന്നാണ് വിശ്വാസം.
എന്നാൽ ക്ഷേത്രത്തിൽ കാളകളെ നടയിരുത്തുന്ന ചടങ്ങ് ഇല്ലെന്നും മുൻകാലങ്ങളിൽ നടയിരുത്തിയതായും ക്ഷേത്രത്തിൽ കാലികൾ ഉള്ളതായും രേഖകളിൽ ഇല്ലെന്നും വില്വാദ്രിനാഥ ക്ഷേത്രത്തിലെ ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു. തെരുവിൽ അലയുന്ന കാലികളെ പിടിച്ചുകെട്ടി നിയന്ത്രിക്കാൻ പഞ്ചായത്ത് മുൻ ഭരണസമിതി നടത്തിയ നീക്കങ്ങൾക്ക് ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം തടസ്സമായിരുന്നു.
ഉടമസ്ഥരുള്ള കാലികളെ പിടിച്ചുകെട്ടാൻ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിപ്പ് നൽകിയെങ്കിലും ഇതുവരെയും നടപടികളായിട്ടില്ല. പൊതുജനങ്ങൾക്ക് ഭീഷണിയായി തെരുവിൽ അലയുന്ന കാലികളെ നിരത്തിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. വിഷയത്തിൽ അധികൃതരുടെ അടിയന്തര ഇടപെടൽ വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















