പേരാമ്പ്ര : പേരാമ്പ്ര മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിലെ മെറ്റീരിയൽ റൂം തുറന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ ജില്ലാ കളക്ടർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നൽകി. പ്രധാന സ്ഥാനാർത്ഥികളെ അറിയിച്ച ശേഷമാണ് റൂം തുറന്നതെന്നും എന്നാൽ എല്ലാ സ്ഥാനാർത്ഥികളെയും അറിയിക്കാത്തതാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്നും റിപ്പോർട്ടിൽ പറയുന്നു.
മെറ്റീരിയൽ റൂമിന് 'സ്ട്രോങ്ങ് റൂം' എന്ന് പേര് നൽകിയത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയെന്ന് കളക്ടർ ചൂണ്ടിക്കാട്ടി. സാധാരണയായി മെറ്റീരിയൽ റൂമുകൾ സ്ട്രോങ്ങ് റൂമിന് സമീപം വയ്ക്കാറില്ല. ജെഡിടി ഇസ്ലാം കൺവെൻഷൻ സെൻ്ററിൽ ഇവ അടുത്തടുത്തായത് ആശങ്ക കൂട്ടി. ഇതിനിടെ കൊയിലാണ്ടി സ്ട്രോങ്ങ് റൂമിന് സമീപം വരണാധികാരി പോയ സംഭവത്തിൽ വിശദീകരണം തേടുമെന്നും സ്ട്രോങ്ങ് റൂമിന്റെ ഇന്നർ പെരിമീറ്ററിനകത്ത് പ്രവേശിക്കുന്നത് കർശനമായി നിരോധിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു. സ്ട്രോങ്ങ് റൂം പരിസരത്തേക്ക് ഇനി ആരെയും കടത്തിവിടരുതെന്ന് കേന്ദ്രസേനയ്ക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
അനുമതിയില്ലാതെ സ്ട്രോങ്ങ് റൂം തുറന്നു എന്നാരോപിച്ച് യുഡിഎഫ് രംഗത്തെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുറന്നത് സ്ട്രോങ്ങ് റൂമല്ലെന്നും റിസർവ് റൂമാണെന്നും അധികൃതർ വ്യക്തമാക്കിയെങ്കിലും നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെന്ന് യുഡിഎഫ് ആരോപിക്കുന്നു. ഇന്നലെ രാവിലെ 11 മണിയോടെ റിട്ടേണിംഗ് ഓഫീസറുടെ നേതൃത്വത്തിലാണ് റൂം തുറന്നത്. പ്രധാന സ്ഥാനാർത്ഥികളുടെ ഏജന്റുമാരെ വിവരം അറിയിച്ചിരുന്നതായും യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയ സ്ഥലത്തെത്തിയിരുന്നതായും അധികൃതർ പറയുന്നു. എന്നാൽ, മറ്റ് സ്ഥാനാർത്ഥികളെയും രാഷ്ട്രീയ പാർട്ടികളെയും കൃത്യമായി അറിയിക്കാതെ റൂം തുറന്നത് അട്ടിമറി ലക്ഷ്യമിട്ടാണെന്ന് ആരോപിച്ച് കോൺഗ്രസ്-ലീഗ് നേതാക്കൾ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധിച്ചു. വോട്ടെണ്ണൽ സുതാര്യമാക്കാൻ കർശന നടപടി വേണമെന്നാണ് യുഡിഎഫ് ആവശ്യം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















