സംഘത്തിലെ ലിജോ കാച്ചേരി അനുഭവം പങ്കിടുന്നു
തൃശ്ശൂർ: " മയക്കുവെടിയേറ്റ ആനയ്ക്കരികിലെത്തിയപ്പോൾ കണ്ട കാഴ്ച സഹിക്കാൻ കഴിഞ്ഞില്ല. വലതു കാൽപ്പാദത്തിനു മുകളിലായി ചുറ്റും വലിയ മുറിവ്. ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. ഡേവിഡ് എബ്രഹാമിൻ്റെ നിഗമനം തെറ്റിയില്ല. മെറ്റൽ ഡിറ്റക്‌ടർ വെച്ചപ്പോൾ ബീപ് ശബ്ദം. വിരൽകൊണ്ട് മുറിവിൽ പരതിയപ്പോൾ കമ്പി തടഞ്ഞു, കാലിനു ചുറ്റും കുരുക്കായിക്കിടന്ന ഇരുമ്പുകേബിൾ കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റി. മരുന്ന് പുരട്ടി." കാട്ടാനയുടെ കാലിൽ കാണാനാകാത്തവിധം മാംസത്തിനുള്ളിൽ കുടുങ്ങിയ കമ്പിക്കുരുക്ക് കണ്ടെത്തുകയും ജീവൻ പണയംവെച്ച് ചികിത്സിക്കുകയും ചെയ്യുകയായിരുന്നു. വനംവകുപ്പുദ്യോഗസ്ഥരുടെയും വെറ്ററിനറി ഡോക്ടർമാരുടെയും കഠിനപരിശ്രമ അനുഭവം പങ്കിടുകയാണ് തൃശ്ശൂരിലെ വൈൽഡ് ലൈഫ് റെസ്ക്യൂവർ ലിജോ കാച്ചേരി.
ഏപ്രിൽ എട്ടിന് രാത്രി അട്ടപ്പാടി പാലൂരിൽ റോഡുമുറിച്ചു കടക്കുന്നതിനിടെയാണ് മുടന്തി നടക്കുന്ന ആനയെ വനംവകുപ്പുദ്യോഗസ്ഥർ കണ്ടത്. ഏപ്രിൽ 10-ന് രാവിലെ മുതൽ നടത്തിയ തിരച്ചിലിൽ ആനയെ കണ്ടെത്തി. മണ്ണാർക്കാട് ഡി.എഫ്.ഒ. സി. അബ്‌ദുൽ ലത്തീഫ്, അട്ടപ്പാടി റേഞ്ചോഫീസർ എൻ. സഫീർ എന്നിവരുടെ നേതൃത്വത്തിൽ 50-ഓളം വനംവകുപ്പുദ്യോഗസ്ഥരും ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. ഡേവിഡ് എബ്രഹാമിൻ്റെ നേതൃത്വത്തിൽ വെറ്റിനറിസംഘവും ആനയെ പിന്തുടർന്നു. സംഘത്തെ കണ്ടയുടനെ ആന മലകയറി മറ്റ് ആനകൾക്കൊപ്പം കൂടി. ഏറെ പരിശ്രമത്തിനൊടുവിലാണ് മയക്കുവെടി വെക്കാനുള്ള സൗകര്യമുണ്ടായത്. ഇതിനിടെ ആന ഇവർക്കുനേരേ പാഞ്ഞടുത്തു. ഓട്ടത്തിൽ ഡോക്‌ടർക്കും രണ്ട് വനംവകുപ്പുദ്യോഗസ്ഥർക്കും പരിക്കേറ്റു. ലിജോ കാച്ചേരിക്ക് മുട്ടിനു പരിക്കേറ്റു. "തലനാരിഴയിടയ്ക്കാണ് ഡോക്ടർ രക്ഷപ്പെട്ടത്. പൊരിവെയിലിൽ കിലോമീറ്ററുകളോളം മല ഓടിക്കയറിയും ഇറങ്ങിയുമായിരുന്നു രക്ഷാപ്രവർത്തനം." ലിജോ പറഞ്ഞു.
11-ന് രാവിലെ വീണ്ടും രക്ഷാപ്രവർത്തനം തുടങ്ങി. ഹെലിക്യാം ഉപയോഗിച്ച് ആനയെ കണ്ടെത്തി. മയക്കുവെടിയിൽ പാതിമയക്കത്തിൽ നിന്ന ആനയുടെ കണ്ണു മറച്ച് കറുത്ത തുണിയിട്ടശേഷമായിരുന്നു ചികിത്സ. "കാലിനു ചുറ്റും കുടുങ്ങിയ കമ്പി പുറത്തെടുത്തു. മരുന്നുകൾ പുരട്ടി. വെള്ളമൊഴിച്ച് മുറിവ് തണുപ്പിച്ചു. ചികിത്സയ്ക്കുശേഷം കുത്തിവെപ്പുനൽകിയപ്പോൾ മയക്കമുണർന്ന ആന നടന്നുനീങ്ങി. ജീവിതത്തിൽ മറക്കാൻ പറ്റാത്ത അനുഭവമാണിത്." ലിജോ പറഞ്ഞു. വെറ്ററിനറി ടീമിൽ ഡോക്ടർ ഉൾപ്പടെ അഞ്ചുപേരും തൃശ്ശൂർക്കാരാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















