തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഏകദേശ പോളിങ് കണക്കുകൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ പുറത്തുവിട്ടു. 79.63 ശതമാനമാണ് സംസ്ഥാനത്തെ പോളിങ് എന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബൂത്തുകളിൽ നേരിട്ടെത്തി വോട്ട് ചെയ്തവർ 78.27 ശതമാനമാണ്. ഇത് പ്രിസൈഡിങ് ഓഫീസർമാർ രേഖപ്പെടുത്തിയ കണക്കാണെന്നും പോസ്റ്റൽ, സർവീസ് വോട്ടുകൾ കൂടി ചേരുമ്പോൾ ശതമാനത്തിൽ ഇനിയും മാറ്റം വരുമെന്നും അദ്ദേഹം വ്യക്തമാക്കി. പോസ്റ്റൽ, സർവീസ് വോട്ടുകളുടെ അന്തിമ വിവരം വോട്ടെണ്ണൽ ദിവസം മാത്രമേ ലഭ്യമാകൂ.
തിരഞ്ഞെടുപ്പ് കണക്കുകൾ വൈകുന്നു എന്ന രാഷ്ട്രീയ പാർട്ടികളുടെ പരാതികൾക്കിടയിലാണ് കമ്മീഷൻ വിശദീകരണം നൽകിയത്. നടപടിക്രമങ്ങളിൽ സാധാരണ എടുക്കുന്ന സമയം മാത്രമാണ് ഉണ്ടായതെന്നും യാതൊരുവിധ കാലതാമസവും വരുത്തിയിട്ടില്ലെന്നും രത്തൻ ഖേൽക്കർ പറഞ്ഞു. കണക്കുകൾ വൈകുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കമ്മീഷന് കത്തയച്ചിരുന്നു. എന്നാൽ എല്ലാ ബൂത്തുകളിലും വോട്ടിങ് വിവരം രേഖപ്പെടുത്തുന്ന ഫോം 17C കൃത്യമായി നൽകിയിട്ടുണ്ടെന്നും രാഷ്ട്രീയ പാർട്ടികൾക്ക് അന്തിമ കണക്കുകൾ കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം മറുപടി നൽകി. ഫോം ലഭ്യമായില്ലെന്ന പരാതികൾ ഉണ്ടെങ്കിൽ അവ പരിശോധിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
മറ്റു വിഭാഗങ്ങളുടെ പോളിങ് വിവരങ്ങളും കമ്മീഷൻ പുറത്തുവിട്ടു. മുതിർന്ന പൗരന്മാരുടെ വോട്ട് ശതമാനം 96.3 ആണ്. 60,734 ഭിന്നശേഷിക്കാർ വോട്ട് രേഖപ്പെടുത്തിയപ്പോൾ 96.7 ശതമാനം ഹോം വോട്ടുകൾ പോൾ ചെയ്യപ്പെട്ടു. 32,172 അവശ്യവിഭാഗക്കാരും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന 1,35,068 ഉദ്യോഗസ്ഥരും വോട്ട് ചെയ്തതായും രത്തൻ ഖേൽക്കർ അറിയിച്ചു. അർഹരായ എല്ലാവർക്കും വോട്ട് ചെയ്യാൻ സൗകര്യമുണ്ടായിരുന്നുവെന്നും പോസ്റ്റൽ ബാലറ്റുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ നിയമപരമായ വഴി തേടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















