കൊയിലാണ്ടി: വിഷുക്കാലം വന്നെത്തിയതോടെ രാപ്പകൽ ഭേദമില്ലാതെ കൃഷ്ണശില്പങ്ങൾ നിർമ്മിക്കുന്ന തിരക്കിലാണ് കൊയിലാണ്ടിയിലെ രാജസ്ഥാനി കുടുംബങ്ങൾ. വർഷങ്ങളായി റോഡരികിൽ ടെന്റുകൾ കെട്ടി താമസിച്ച് ശില്പനിർമ്മാണത്തിലൂടെ ഉപജീവനമാർഗ്ഗം കണ്ടെത്തുന്ന മൂന്ന് കുടുംബങ്ങളാണ് ഇത്തവണയും വിഷുവിപണിയിൽ പ്രതീക്ഷയർപ്പിക്കുന്നത്. രാജസ്ഥാനിലെ പാലി ജില്ലയിൽ നിന്നെത്തിയ മുപ്പതോളം പേരാണ് ഈ സംഘത്തിലുള്ളത്.
വെള്ള സിമന്റും പ്ലാസ്റ്റർ ഓഫ് പാരീസും ഉപയോഗിച്ച് പ്രത്യേക അച്ചുകളിലാണ് ഇവർ ശില്പങ്ങൾ വാർത്തെടുക്കുന്നത്. പുരുഷന്മാർ ശില്പങ്ങൾ നിർമ്മിച്ച് പാതയോരങ്ങളിൽ ഉണങ്ങാൻ വെക്കുമ്പോൾ, അവയ്ക്ക് ചായം നൽകി ആകർഷകമാക്കുന്നത് സ്ത്രീകളും കുട്ടികളുമാണ്. 100 രൂപ മുതൽ 2500 രൂപ വരെ വിലയുള്ള വിവിധ വലിപ്പത്തിലുള്ള രൂപങ്ങൾ ഇവരുടെ പക്കലുണ്ട്. വിഷുക്കണിയൊരുക്കാൻ ശ്രീകൃഷ്ണ രൂപങ്ങൾക്കാണ് ആവശ്യക്കാർ ഏറെയെങ്കിലും ഗണപതി, അയ്യപ്പൻ തുടങ്ങിയ ശില്പങ്ങളും ഇവർ നിർമ്മിക്കുന്നുണ്ട്.
ഇവരുടെ കുട്ടികൾ പ്രാദേശിക സ്‌കൂളുകളിലാണ് പഠിക്കുന്നത്. ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെ ഇവിടെ പഠിച്ചവർ ഈ കൂട്ടത്തിലുണ്ടെന്ന് വിദ്യാർത്ഥികൾ കൂടിയായ മുകേഷും കിഷൻലാലും പറയുന്നു. പഠനത്തോടൊപ്പം തന്നെ കുടുംബത്തെ സഹായിക്കാനും ഇവർ സമയം കണ്ടെത്തുന്നു. എന്നാൽ ദേശീയപാതാ വികസനം തങ്ങളുടെ കച്ചവടത്തെ പ്രതികൂലമായി ബാധിച്ചുവെന്ന ആശങ്കയും ഇവർ പങ്കുവെക്കുന്നുണ്ട്.
പൂക്കാട് അടിപ്പാത വന്നതോടെ മിക്ക വാഹനങ്ങളും മുകളിലൂടെ കടന്നുപോകുന്നത് കാരണം റോഡരികിലെ പ്രദർശനം പലരുടെയും ശ്രദ്ധയിൽപ്പെടുന്നില്ല. നിലവിൽ സർവീസ് റോഡ് വഴി പോകുന്ന യാത്രക്കാരെ മാത്രമാണ് ഇവർക്ക് പ്രധാനമായും ആശ്രയിക്കാനുള്ളത്. എങ്കിലും വിഷുക്കണിയൊരുക്കാൻ കണ്ണനെ തേടി ആളുകൾ എത്തുമെന്ന ശുഭപ്രതീക്ഷയിലാണ് ഈ ശില്പനിർമ്മാതാക്കൾ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















_h_small.jpg)
