കോഴിക്കോട്: വികസനത്തിന്റെ ആഗോള കാഴ്ചപ്പാടുകൾ പങ്കുവെച്ച് ശശി തരൂർ എം.പി. കോഴിക്കോട്ടെ യു.ഡി.എഫ്. പ്രചാരണ വേദികളിൽ ആവേശം നിറച്ചു. കോഴിക്കോട് സൗത്ത് സ്ഥാനാർത്ഥി ഫൈസൽ ബാബു, നോർത്ത് സ്ഥാനാർത്ഥി കെ. ജയന്ത് എന്നിവരുടെ തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായാണ് അദ്ദേഹം നഗരത്തിലെത്തിയത്. പാളയത്തെ തൊഴിലാളികൾ മുതൽ നഗരത്തിലെ യുവജനങ്ങൾ വരെ തരൂരിന്റെ വാക്കുകളെ വലിയ കൈയടികളോടെയാണ് സ്വീകരിച്ചത്.
ചരിത്രപ്രസിദ്ധമായ പാളയം മാർക്കറ്റ് നവീകരിച്ച് സിങ്കപ്പൂരിലേതിന് സമാനമായ അത്യാധുനിക സൗകര്യങ്ങളുള്ള ഇടമാക്കി മാറ്റുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കോഴിക്കോടിന്റെ പൈതൃകം നിലനിർത്തിക്കൊണ്ടുതന്നെ വിദേശ രാജ്യങ്ങളിലെ മികച്ച രീതികൾ വികസനത്തിനായി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാളയം പച്ചക്കറി മാർക്കറ്റിലെത്തിയ അദ്ദേഹത്തെ തൊഴിലാളികൾ ഷാൾ അണിയിച്ച് സ്വീകരിച്ചു.
കേരളത്തിലെ വർധിച്ചുവരുന്ന വയോജനങ്ങളുടെ ക്ഷേമത്തിനായി അമേരിക്കയിലെ ഫ്ലോറിഡ മാതൃകയിൽ 'റിട്ടയർമെന്റ് വില്ലേജുകൾ' എന്ന ആശയവും അദ്ദേഹം മുന്നോട്ടുവെച്ചു. വയനാട്, ഇടുക്കി തുടങ്ങിയ ഹൈറേഞ്ച് മേഖലകളിലും തീരദേശങ്ങളിലും ഇത്തരം ആധുനിക വില്ലേജുകൾ നിർമ്മിക്കാവുന്നതാണ്. ബയോജെനറ്റിക്സ്, നോളജ് ഇക്കണോമി തുടങ്ങിയ മേഖലകളിൽ നഗരത്തിന് വലിയ സാധ്യതകളുണ്ട്. ഐ.ഐ.എം., എൻ.ഐ.ടി., സൈബർപാർക്ക് എന്നിവയെ നഗരവുമായി കോർത്തിണക്കി കോഴിക്കോടിനെ ഒരു വലിയ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
യുനെസ്‌കോ സാഹിത്യ നഗരമെന്ന പദവി പ്രയോജനപ്പെടുത്തുന്നതിനൊപ്പം ഗാമ സ്മാരകം നിർമ്മിച്ച് ചരിത്രം വരുംതലമുറയ്ക്ക് പകർന്നുനൽകണം. ഭക്ഷണം, തുറമുഖം, ടൂറിസം എന്നീ മേഖലകളെ ബന്ധിപ്പിച്ചുള്ള സമഗ്ര വികസനമാണ് വേണ്ടതെന്ന് ശശി തരൂർ ഓർമ്മിപ്പിച്ചു. ഭരണാധികാരം കൂടി ലഭിച്ചാലേ ജനപ്രതിനിധികൾക്ക് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ നോർത്ത് മണ്ഡലം മാനിഫെസ്റ്റോ പ്രകാശനം ചെയ്തു. യു.ഡി.എഫ്. നേതാക്കളായ എസ്.വി. മുഹമ്മദ് ഷമീൽ തങ്ങൾ, വി.എം. വിനു തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














