കൊയിലാണ്ടി: അപൂർവ്വമായ ആചാരവൈവിധ്യങ്ങളാൽ സമ്പന്നമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവം ഭക്തിനിർഭരമായ ചടങ്ങുകളോടെ സമാപിച്ചു. കാളിയാട്ടദിനമായ വെള്ളിയാഴ്ച പുലർച്ചെ മുതൽതന്നെ ക്ഷേത്രസന്നിധിയിലേക്ക് ഭക്തജനങ്ങളുടെ വൻ ഒഴുക്കായിരുന്നു. നൂറുകണക്കിന് ആളുകളാണ് അതിരാവിലെ കുളിച്ചുതൊഴാനായി ക്ഷേത്രത്തിലെത്തിയത്.
കാളിയാട്ടത്തിന്റെ പ്രധാന സവിശേഷതയായ ഉപ്പിലിട്ട മാങ്ങ വിതരണത്തിന് വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പടിഞ്ഞാറേ നടയിലെ കാളിയാട്ടപ്പറമ്പിൽ വെച്ച് കവുങ്ങിൻ പാളകളിൽ ശുദ്ധജലവും ഉപ്പിലിട്ട മാങ്ങയും ഭക്തർക്ക് നൽകുന്ന അപൂർവ്വമായ കാഴ്ചയാണ് ഇത്തവണയും ദർശിക്കാനായത്. വൈകുന്നേരത്തോടെ കൊല്ലത്തെ അരയൻ, വേട്ടുവർ, തണ്ടാൻ എന്നിവരുടെ അവകാശ വരവുകളും മറ്റ് വിവിധ വരവുകളും ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നു.
തുടർന്ന് നടന്ന പിഷാരികാവിലമ്മയുടെ പുറത്തേക്കെഴുന്നള്ളിപ്പ് ഭക്തർക്ക് നയനമനോഹരമായ കാഴ്ചയായി. സ്വർണ്ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് ക്ഷേത്രത്തിലെ പ്രധാന നാന്തകം എഴുന്നള്ളിച്ചു. പാലച്ചുവട്ടിലെ ചടങ്ങുകൾക്ക് ശേഷം നീലേശ്വരം പ്രവീൺ പിഷാരടിയുടെ നേതൃത്വത്തിൽ നടന്ന പാണ്ടിമേളം ഉത്സവത്തിന് ആവേശം പകർന്നു. കോമരങ്ങൾ ഉറഞ്ഞുതുള്ളിയ മേളത്തിന് ശേഷം ക്ഷേത്രം കിഴക്കേനടയിലൂടെ അമ്മ ഊരുചുറ്റാനിറങ്ങി. നിശ്ചിത കേന്ദ്രങ്ങളിലെ പര്യടനത്തിന് ശേഷം പാലച്ചുവട്ടിലെത്തി തെയ്യമ്പാടി കുറുപ്പിന്റെ നൃത്തം നടന്നു. രാത്രി 11.30-നും 12 മണിക്കും ഇടയിലായി നടന്ന വാളകംകൂടലോടെ ഈ വർഷത്തെ കാളിയാട്ട മഹോത്സവത്തിന് കൊടിയിറങ്ങി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














