നേമം മണ്ഡലത്തിൽ റോഡ് ഷോ നടത്താനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'വികസിത നേമത്തേക്ക്' സ്വാഗതം ചെയ്ത് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പ്രധാനമന്ത്രിയുടെ സന്ദർശനത്തിലൂടെ മണ്ഡലത്തിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ വലിയ വികസന പ്രവർത്തനങ്ങൾ അദ്ദേഹത്തിന് നേരിട്ട് ബോധ്യപ്പെടുമെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. കിള്ളിപ്പാലം ജംഗ്ഷൻ മുതൽ പാപ്പനംകോട് വരെയുള്ള യാത്രയ്ക്കിടയിൽ കാണാൻ കഴിയുന്ന പ്രധാനപ്പെട്ട പദ്ധതികളെ മന്ത്രി കുറിപ്പിൽ അക്കമിട്ടു നിരത്തുന്നുണ്ട്.
പതിനെട്ട് കോടി രൂപ ചെലവിൽ നിർമ്മിച്ച ചാല ഐടിഐ, കേന്ദ്ര സർക്കാർ സഹായം നിഷേധിച്ചിട്ടും സംസ്ഥാനം പണിതുയർത്തിയ എസ്എസ്കെ സ്റ്റേറ്റ് ഓഫീസ്, സ്കോൾ കേരളയുടെയും വിദ്യാഭ്യാസ ഉപഡയറക്ടറുടെയും കാര്യാലയങ്ങൾ ഉൾക്കൊള്ളുന്ന ബഹുനില മന്ദിരങ്ങൾ എന്നിവ പ്രധാനമന്ത്രിക്ക് നേരിൽ കാണാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ചാല സ്കൂൾ, കരമന ബോയ്സ് ആൻഡ് ഗേൾസ് സ്കൂളുകൾ, വിവിധ എൽപി സ്കൂളുകൾ എന്നിവിടങ്ങളിൽ കോടികൾ ചെലവിട്ട് നിർമ്മിച്ച പുതിയ കെട്ടിടങ്ങളും ആധുനിക സൗകര്യങ്ങളും വികസിത നേമത്തിന്റെ അടയാളങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അടിസ്ഥാന സൗകര്യ വികസനത്തിൽ കരമന-പ്രാവച്ചമ്പലം റോഡ് സൗന്ദര്യവൽക്കരണം, 16 കോടി രൂപയുടെ ആഴാങ്കൽ നടപ്പാത, എട്ട് കോടിയുടെ കൽപ്പാളയം റോഡ് നവീകരണം എന്നിവയും മന്ത്രി പ്രത്യേകം പരാമർശിച്ചു. വികസന നേട്ടങ്ങൾ വിവരിക്കുന്നതിനൊപ്പം കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനവും മന്ത്രി ഉന്നയിച്ചു. എസ്എസ്കെയ്ക്ക് നൽകേണ്ട 1500 കോടി രൂപയുടെ കുടിശിക നൽകാത്തതിന്റെ കാരണം പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാവപ്പെട്ട കുട്ടികൾക്കുള്ള സഹായവും അയ്യായിരത്തോളം ജീവനക്കാരുടെ ശമ്പളവും മുടക്കുന്ന ഈ നടപടിക്കെതിരെ പ്രതികരിക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും നേമം സന്ദർശിക്കുന്നതിൽ നന്ദിയുണ്ടെന്നും വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














