തിരുവനന്തപുരം: അമ്മത്തൊട്ടിലിൽ അതിഥികളായെത്തിയ ഏഴ് കുരുന്നുകൾക്ക് ഇനി പുതിയ ജീവിതം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വിദേശത്തേക്കും സ്വദേശത്തേക്കുമായി ഏഴ് കുട്ടികളെയാണ് സംസ്ഥാന ശിശുക്ഷേമ സമിതി ദത്ത് നൽകിയത്. സമിതിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദത്തെടുക്കൽ നടപടികളിലൊന്നിനാണ് കഴിഞ്ഞ ദിവസങ്ങളിൽ തലസ്ഥാനം സാക്ഷ്യം വഹിച്ചത്. അച്ഛനമ്മമാരുടെ കൈപിടിച്ച് ആദി, തിഥി, ശാരിക, നിലാവ്, അമൃത്, ഇതൾ, പ്രയാഗ് (പേരുകൾ സാങ്കൽപ്പികം) എന്നീ കുരുന്നുകളാണ് പുതിയ തണലിലേക്ക് യാത്രയായത്.
ഇറ്റലിയിലെ കൽസിനേറ്റ് സ്വദേശികളായ ദമ്പതികളുടെ മകനായാണ് രണ്ടര വയസ്സുകാരൻ ആദി യാത്രയാകുന്നത്. രണ്ട് വർഷം മുൻപ് വെറും 900 ഗ്രാം തൂക്കവുമായി അതീവ ഗുരുതരാവസ്ഥയിൽ സമിതിയിലെത്തിയ ആദിയുടെ അതിജീവനം അത്ഭുതകരമായിരുന്നു. എസ്.എ.ടി ആശുപത്രിയിലെ ഡോക്ടർമാരുടെയും സമിതി ജീവനക്കാരുടെയും നിരന്തര പരിശ്രമത്തിലൂടെയാണ് കുഞ്ഞ് ജീവിതത്തിലേക്ക് തിരികെ വന്നതെന്ന് സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി പറഞ്ഞു. നാല് വയസ്സുകാരി തിഥിക്ക് ഇനി അമേരിക്കയിലെ ലോവയിലാണ് പുതിയ വീട്. നിലവിൽ മൂന്ന് മക്കളുള്ള അമേരിക്കൻ ദമ്പതികൾ തിഥിയെ തങ്ങളുടെ നാലാമത്തെ മകളായി സ്വീകരിക്കുകയായിരുന്നു. സഹോദരിയെ വരവേൽക്കാൻ മൂന്ന് മക്കളും മാതാപിതാക്കൾക്കൊപ്പം സമിതിയിൽ എത്തിയിരുന്നു.
മറ്റ് അഞ്ച് കുട്ടികളിൽ നിലാവും അമൃതും കേരളത്തിലെ ദമ്പതികൾക്കൊപ്പവും ശാരിക, ഇതൾ, പ്രയാഗ് എന്നിവർ തമിഴ്‌നാട്ടിലേക്കുമാണ് യാത്രയായത്. സമിതിയിലെ അമ്മമാരും ജീവനക്കാരും വിങ്ങുന്ന മനസോടെയാണെങ്കിലും കുരുന്നുകളുടെ ശോഭനമായ ഭാവി ഓർത്തുള്ള സന്തോഷത്തോടെയാണ് അവരെ യാത്രയാക്കിയത്. നിലവിലെ ഭരണസമിതി അധികാരമേറ്റ ശേഷം ഇതുവരെ 232 കുട്ടികളെയാണ് ദത്ത് നൽകിയത്. ഇതിൽ 30 കുട്ടികൾ വിദേശത്തേക്കും 202 പേർ സ്വദേശത്തുമാണ് പുതിയ ജീവിതം കണ്ടെത്തിയത്. ഇത് സമിതിയുടെ ചരിത്രത്തിലെ തന്നെ സർവ്വകാല റെക്കോർഡാണെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














