കൊച്ചി: നടി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് വേണ്ടി ഹാജരായിരുന്ന അഭിഭാഷകൻ അഡ്വ. മുഹമ്മദ് സിയാദ് വക്കാലത്ത് ഒഴിഞ്ഞു. സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സമിതി (ഐസിസി) അംഗം കൂടിയായ സിയാദ് പ്രതിക്കായി ഹാജരായത് വലിയ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് പിന്മാറ്റം. കുടുംബസുഹൃത്ത് എന്ന നിലയിലാണ് വക്കാലത്ത് ഏറ്റെടുത്തതെന്നായിരുന്നു ഇദ്ദേഹത്തിന്റെ വിശദീകരണം.
പുതിയ സിനിമയിൽ അഭിനയിക്കുന്ന നടിയെ കാരവാനിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ച് കസ്റ്റഡിയിലെടുത്ത ഇദ്ദേഹത്തെ നിലവിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് സബ് ജയിലിലേക്ക് മാറ്റി. പ്രതിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.
സംഭവദിവസം അതിജീവിത അതീവ ദുഃഖിതയായാണ് ലൊക്കേഷനിൽ നിന്ന് പുറത്തുവന്നതെന്നും അവിടെയുണ്ടായിരുന്നവർക്ക് കാര്യങ്ങൾ അറിയാമായിരുന്നുവെന്നും സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി. മാനസികമായി തകർന്ന നിലയിലായിരുന്ന നടിയെ കൗൺസിലിംഗിന് ശേഷമാണ് പരാതി നൽകാൻ സജ്ജയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പ്രതിക്കെതിരെ നേരത്തെയും സമാനമായ രണ്ട് കേസുകൾ നിലവിലുണ്ട്.
കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷണം വിപുലമാക്കിയിരിക്കുകയാണ്. രഞ്ജിത്തിനെ ഒളിവിൽ കഴിയാൻ സഹായിച്ചെന്ന സംശയത്തിൽ നടൻ ബോബി കുര്യൻ, അസിസ്റ്റന്റ് ഡയറക്ടർ ശാലിനി എന്നിവരെ ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചു. കുറ്റം മറച്ചുവെക്കാൻ ശ്രമിച്ചതായി തെളിഞ്ഞാൽ ഇവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും. കൃത്യം നടന്ന കാരവൻ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനിടെ ഐസിസിക്ക് നൽകിയ പരാതിയുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














