വെള്ളിക്കുളങ്ങര: ആറു വർഷത്തിലേറെയായി ഹാരിസൺ മലയാളം പ്ലാന്റേഷൻ മേഖലയിൽ കാട്ടാനശല്യം രൂക്ഷം, തോട്ടങ്ങളിലേക്കിറങ്ങുന്ന കാട്ടാനകൾ റബ്ബർമരങ്ങൾ മറിച്ചിടുന്നതിനൊപ്പം ബാക്കിയുള്ള മരങ്ങളുടെ ഇലയും തൊലിയും തിന്നുകയുമാണ്. അതിനാൽ മരങ്ങൾ പിന്നീട് ഉപയോഗയോഗ്യമല്ലാതാകുകയും ഉണങ്ങിപ്പോകുകയും ചെയ്യുന്നു. ഒരു ദിവസം 200 മുതൽ 250 വരെ ടാപ്പ് ചെയ്യുന്ന മരങ്ങൾ നശിപ്പിക്കുന്നുണ്ടെന്ന് തൊഴിലാളികൾ പറയുന്നു.
ചൊക്കന ഡിവിഷനിൽ മാത്രം 500 ഹെക്ടർ തോട്ടഭൂമിയാണുള്ളത്. ഇതിൽ പകുതിയിലേറെ ഇതിനകം നശിപ്പിച്ചുകഴിഞ്ഞു. കാലാവധി കഴിഞ്ഞ മരങ്ങൾ മുറിച്ച് പുതിയ തൈകൾ പ്ലാൻ്റ് ചെയ്യാനാകാത്ത സാഹചര്യമാണ്. റിപ്ലാന്റ് ചെയ്ത ആയിരക്കണക്കിന് തൈകളാണ് കാട്ടാനകൾ നശിപ്പിച്ചത്.
ഒരുവർഷം മുൻപ് ചൊക്കന ഡിവിഷനിൽ 20,000 തൈകൾ പ്ലാന്റ് ചെയ്തെങ്കിലും മുഴുവൻ കാട്ടാന നശിപ്പിച്ചു. ചക്കിപ്പറമ്പ് ഭാഗത്ത് 45 ഹെക്‌ടർ സ്ഥലത്തെ രണ്ടു ലക്ഷത്തോളം ടാപ്പ് ചെയ്യാറായ മരങ്ങളും നശിപ്പിച്ചു. ഇതോടെ പ്ലാൻ്റ് ചെയ്യുന്ന ജോലികൾ നിർത്തിവെക്കേണ്ടിവന്നു. ഇപ്പോൾ ഈ സ്ഥലങ്ങളെല്ലാം വള്ളിച്ചെടികളും പാഴ്ചെടികളും വളർന്ന് കാടുപിടിച്ച് കിടക്കുന്നു.
ഇങ്ങനെ പോയാൽ അഞ്ചു വർഷത്തിനുള്ളിൽ തോട്ടംതൊഴിൽമേഖല ഇല്ലാതാകുമെന്ന ആശങ്കയും തൊഴിലാളികൾ പങ്കുവെച്ചു.
നൂറുകണക്കിന് തൊഴിലാളികളുടെ ജോലി ഇതിനകം നഷ്ടമായി. ഒരു പതിറ്റാണ്ടു മുൻപ് 500 തൊഴിലാളികൾ ജോലിചെയ്തിരുന്ന പ്ലാൻ്റേഷൻ്റെ ചൊക്കന ഡിവിഷനിൽ ഇപ്പോൾ 100 തൊഴിലാളികൾക്കു മാത്രമാണ് ജോലിയുള്ളത്. മൂന്നുപതിറ്റാണ്ടു മുൻപ് കാട്ടാനകളെ തോട്ടംമേഖലയിൽ അപൂർവമായാണ് കണ്ടിരുന്നതെങ്കിൽ ഏതാനും വർഷങ്ങളായി പാഡികൾക്കു മുന്നിലൂടെ കാട്ടാനകൾ കൂട്ടമായി പോകുന്നത് പതിവുകാഴ്ചയായി മാറി.
സന്ധ്യ കഴിഞ്ഞാൽ കാട്ടാനകൾ ഇറങ്ങുന്നതിനാൽ ആശുപത്രി ആവശ്യത്തിനുപോലും ഓട്ടോറിക്ഷ വരില്ല. സ്കൂളിലും കോളേജിലും പഠിക്കാൻ പോകുന്ന കുട്ടികൾ കാട്ടാനയ്ക്കു മുന്നിൽപ്പെടുന്നത് രക്ഷിതാക്കളെ ആശങ്കയിലാക്കുന്നു.
പാഡികളിൽ താമസിക്കുന്നവർ വീട്ടാവശ്യത്തിനായി വാഴ, ചേന, ചേമ്പ്, കൊള്ളി തുടങ്ങിയവ കൃഷിചെയ്തിരുന്നു. എന്നാൽ, കൃഷി ഉപേക്ഷിച്ചിട്ട് ഏതാനും വർഷങ്ങളായി. കാട്ടാനയ്ക്കു പുറമേ മാൻ, പന്നി, മയിൽ എന്നിവയുടെ ശല്യവും രൂക്ഷമാണ്.
കാട്ടാനശല്യം രൂക്ഷമായതോടെ നിരവധി കുടുംബങ്ങൾ ഇതിനകം സമീപഗ്രാമങ്ങളിലേക്ക് താമസം മാറി, ചൊക്കന ഡിവിഷനിലെ പാഡികളിൽ 19 കുടുംബങ്ങളും കാരിക്കടവിൽ 14 കുടുംബങ്ങളുമാണ് നിലവിൽ താമസിച്ച് ജോലിചെയ്യുന്നത്.
മറ്റുള്ളവർ സമീപ ഗ്രാമങ്ങളിലേക്ക് താമസം മാറ്റി. ഇവർ തോട്ടങ്ങളിലേക്ക് ജോലിക്ക് വരുമ്പോൾ, ജോലി ചെയ്യുമ്പോൾ, തിരികെ വീട്ടിൽ പോകുമ്പോഴും കാട്ടാനകളുടെ മുന്നിൽപ്പെടുന്ന സംഭവങ്ങൾ പതിവാണ്. പതിറ്റാണ്ടുകൾ മുമ്പ് പാടികളിലെ ഓരോ മുറികളിൽ 12 പേർ വരെ താമസിച്ചിരുന്നു. എന്നാലിപ്പോൾ നിരവധി പാഡികളാണ് ഒഴിഞ്ഞ് കിടക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














