ഒഞ്ചിയം: പ്രതികൂല കാലാവസ്ഥയോടും വന്യമൃഗശല്യത്തോടും പൊരുതി വെള്ളരി വിളയിച്ച കർഷകർ വിലത്തകർച്ചയിൽ വലയുന്നു. ഏറാമല, വടക്കേവയൽ, കുന്നുമ്മക്കര, ഒഞ്ചിയം മേഖലകളിൽ വെള്ളരി വിളവെടുപ്പ് സജീവമായെങ്കിലും വിപണിയിൽ ന്യായമായ വില ലഭിക്കാത്തത് കർഷകരെ നിരാശയിലാക്കുകയാണ്. ഇടമഴ കൃഷിയെ ബാധിക്കാതിരിക്കാൻ പഴമൊഴികളെ പോലും മറികടന്ന് ഒരു മാസം മുൻപേ കൃഷിയിറക്കിയ കർഷകർക്കാണ് ഇപ്പോൾ തിരിച്ചടി നേരിടുന്നത്.
നാടൻ വെള്ളരിക്ക് കിലോയ്ക്ക് 15 മുതൽ 20 രൂപ വരെ മാത്രമാണ് ഇപ്പോൾ വിപണിയിൽ ലഭിക്കുന്നത്. ജൈവരീതിയിൽ കൃഷി ചെയ്യുന്നവർക്ക് 25-30 രൂപ വരെ ലഭിക്കുന്നുണ്ടെങ്കിലും മലപ്പുറത്ത് നിന്നും തമിഴ്നാട്ടിൽ നിന്നും എത്തുന്ന വെള്ളരി കുറഞ്ഞ വിലയ്ക്ക് (7-10 രൂപ) വിപണി കീഴടക്കുന്നത് കർഷകർക്ക് തിരിച്ചടിയാവുന്നു. ഉൽപാദനച്ചെലവ് പോലും തിരിച്ചുപിടിക്കാനാവാത്ത അവസ്ഥയിലാണെന്ന് കർഷകർ പറയുന്നു.
മുള്ളൻപന്നി, കാട്ടുപന്നി, കുറുക്കൻ തുടങ്ങിയ വന്യജീവികളുടെ ആക്രമണം കൃഷിയിടങ്ങളിൽ രൂക്ഷമാണെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. വടക്കേവയൽ മേഖലയിൽ വലിയ തോതിൽ കൃഷി ചെയ്യുന്ന വരേപറമ്പത്ത് ഭാസ്‌കരൻ, പച്ചപ്പാടം കൂട്ടുകൃഷിക്ക് നേതൃത്വം നൽകുന്ന പാറക്കൽ ചന്ദ്രൻ, മൂസ്സ തുടങ്ങിയവർ പച്ചക്കറി കൃഷിയിൽ സജീവമാണെങ്കിലും വെള്ളരിക്കാണ് ഏറ്റവും കുറഞ്ഞ വില ലഭിക്കുന്നത്. പള്ളിപുനത്തിൽ പപ്പൻ, ഒ.പി. അമ്മത്, വട്ടക്കണ്ടി നാണു തുടങ്ങിയ കർഷകരും സമാനമായ പ്രതിസന്ധി നേരിടുന്നുണ്ട്.
നല്ല വിപണിയും ന്യായമായ വിലയും ഉറപ്പാക്കിയാൽ മാത്രമേ വരും വർഷങ്ങളിൽ കൃഷി തുടരാൻ സാധിക്കൂ എന്നാണ് പെരുംപുഴക്കൽ സുകുമാരൻ, വരേക്കണ്ടി മനോജ്, ജനാർദനൻ തുടങ്ങിയ കർഷകരുടെ പക്ഷം. നിലവിലെ സ്ഥിതി തുടർന്നാൽ പല പരമ്പരാഗത കൃഷിയിടങ്ങളിൽ നിന്നും വെള്ളരി അപ്രത്യക്ഷമാകാൻ സാധ്യതയുണ്ടെന്നും ഇവർ ആശങ്കപ്പെടുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














