പട്ടാമ്പി: വേനൽച്ചൂട് കടുത്തതോടെ ഭാരതപ്പുഴയിൽ ജലനിരപ്പ് താഴോട്ട്. തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിന്റെ വൃഷ്ടിപ്രദേശമായ പട്ടാമ്പിമേഖലയിൽ ജലനിരപ്പ് ഓരോ ദിവസവും താഴുന്ന സ്ഥിതിയാണ്. പാലത്തിനുസമീപം മണൽത്തിട്ടകൾ പുറത്തുവന്ന നിലയിലാണുള്ളത്. ഇക്കുറി മഴ കുറവായതിനാൽ ഡിസംബറോടെ റെഗുലേറ്ററിൽ ജലസംഭരണം തുടങ്ങിയിരുന്നു. തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിന്റെ ഷട്ടറുകൾ നവംബർ ഒടുവിൽ താഴ്ത്തി ജലസംഭരണം തുടങ്ങിയിരുന്നു. വലിയ ചൂട് അനുഭവപ്പെടുന്നതിനാൽ ദിവസേന ജലനിരപ്പ് വലിയരീതിയിൽ താഴുന്നതും ആശങ്കക്കിടയാക്കുന്നുണ്ട്. ഭാരതപ്പുഴയിൽ ജലനിരപ്പ് ദിവസേന താഴ്ന്നുതുടങ്ങിയതോടെ ജലക്ഷാമത്തിന്റെ ആശങ്കകൂടിയുണ്ട് തീരദേശമേഖലയ്ക്ക്.
പട്ടാമ്പി നഗരസഭയിലെ തോട്ടുകണ്ടം കടവിലും മുതുതലയിലും താത്കാലിക തടയണകൾ കെട്ടിയതിനാലാണ് മുൻവർഷങ്ങളിൽ വേനലിലേക്ക് ജലസംഭരണം നടത്തിയിരുന്നത്, ദിവസേനയുള്ള പമ്പിങ്ങും ചൂടുകൂടുന്നതുമൂലമുള്ള ബാഷ്‌പീകരണവും പുഴയിലെ വെള്ളം താഴുന്നതിനിടയാക്കുന്നുണ്ട്. ജലനിരപ്പ് വലിയരീതിയിൽ കുറഞ്ഞാൽ പമ്പിങ്ങിനെ താളം തെറ്റിക്കും. മുൻവർഷങ്ങളിൽ വേനലിൽ മലമ്പുഴ അണക്കെട്ടിൽനിന്നുള്ള വെള്ളമായിരുന്നു ആശ്രയം. 11 മേജർ കുടിവെള്ളപദ്ധതികളും തൃശ്ശൂർ ജില്ലയിലെ നിരവധി പഞ്ചായത്തുകൾക്കും മൂന്നോളം നഗരസഭകൾക്കും വെള്ളമെത്തിക്കുന്ന പാവറട്ടി ശുദ്ധജലവിതരണ പദ്ധതിയും തൃത്താല റെഗുലേറ്ററിന് കീഴിലുണ്ട്. തൃത്താല മേഖലയിലെ തിരുമിറ്റക്കോട്, ചാലിശ്ശേരി, നാഗലശ്ശേരി പഞ്ചായത്തുകളിലേക്കും പാവറട്ടി പദ്ധതിയിൽനിന്ന് കുടിവെള്ളവിതരണം നടത്തുന്നുണ്ട്.
തൃശ്ശൂർ ജില്ലയിലെ പാവറട്ടി പദ്ധതിക്കുകീഴിലും 15,000 ഗുണഭോക്താക്കളുണ്ട്. റെഗുലേറ്ററിന്റെ പരമാവധി സംഭരണശേഷി നാലരമീറ്ററാണ്. വേനൽ കടുത്താൽ ഈ ജലനിരപ്പ് നിലനിർത്താനാവാറില്ല. ജലനിരപ്പ് തുടർച്ചയായി ശരാശരിയായി നിലനിർത്തിയാൽ മാത്രമേ പാവറട്ടി പദ്ധതിയിലേക്കടക്കമുള്ള പമ്പിങ് തടസ്സമില്ലാതെ നടത്താനാവുകയുള്ളൂ.
തൃത്താല, പട്ടാമ്പി മേഖലയിൽ നിലവിൽ പലേടത്തും ടാങ്കറിൽ കുടിവെള്ള വിതരണവും തുടങ്ങിയിട്ടുണ്ട്. വൈദ്യുതിതടസ്സം നേരിട്ടാൽ തുടർച്ചയായ പമ്പിങ് മുടങ്ങിയാൽ ഉയർന്ന മേഖലകളിലേക്ക് വെള്ളമെത്താത്ത സ്ഥിതിയുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














