ദേശീയപാത വികസനത്തിൻ്റെ ഭാഗമായി നിർമിച്ച അടിപ്പാതകൾ തുറന്നുകൊടുക്കാത്തത് മൂലം കോഴിക്കോട് - കൊയിലാണ്ടി യാത്രക്കാരുടെ ദുരിതം പാരമ്യത്തിലെത്തുകയാണ്. തിരുവങ്ങൂർ, പൂക്കാട്, ചെങ്ങോട്ടുകാവ് എന്നിവിടങ്ങളിൽ അടിപ്പാതകളുടെ പണി പൂർത്തിയായിട്ടും മാസങ്ങളായി ഗതാഗതം ഇടുങ്ങിയ സർവീസ് റോഡുകളിലൂടെ തന്നെ തുടരുന്നതാണ് ഈ വലിയ പ്രതിസന്ധിക്ക് കാരണം.
സാധാരണ നിലയിൽ 20 മിനിറ്റ് കൊണ്ട് എത്തേണ്ട ദൂരം പിന്നിടാൻ നിലവിൽ രണ്ടോ മൂന്നോ മണിക്കൂർ വരെ ബ്ലോക്കിൽ കിടക്കേണ്ടി വരുന്നു. വെങ്ങളം മുതൽ തുടങ്ങുന്ന വാഹനപ്പെരുപ്പം തിരുവങ്ങൂരും പൂക്കാടും കടന്ന് കൊയിലാണ്ടി ടൗൺ വരെ നീളുകയാണ്. വൈകുന്നേരങ്ങളിൽ ഈ റൂട്ടിലെ യാത്ര നരകതുല്യമാണെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.
തിരുവങ്ങൂരിൽ കുനിയിൽക്കടവ് റോഡിലെ അടിപ്പാതയുടെ നിർമാണം കഴിഞ്ഞിട്ട് രണ്ടര വർഷമായി. ഇതിനിടയിൽ പാനൽ മതിലുകൾക്കുണ്ടായ തകരാർ പരിഹരിച്ച് മാസങ്ങൾ പിന്നിട്ടിട്ടും മുകളിലൂടെ വാഹനങ്ങൾ കടത്തിവിടാൻ ദേശീയപാതാ അധികൃതർ തയ്യാറാകുന്നില്ല. സമാനമായ അവസ്ഥയാണ് പൂക്കാടിലും നിലനിൽക്കുന്നത്. ഇടയ്ക്ക് പാലത്തിലൂടെ ഗതാഗതം അനുവദിച്ചിരുന്നെങ്കിലും നിർമാണത്തിലെ അപാകതകൾ പറഞ്ഞ് അത് വീണ്ടും സർവീസ് റോഡിലേക്ക് തന്നെ മാറ്റി. ഇവിടുത്തെ അശാസ്ത്രീയമായ ഹമ്പുകൾ വാഹനയാത്ര കൂടുതൽ ദുഷ്കരമാക്കുന്നുണ്ട്.
ചെങ്ങോട്ടുകാവിൽ നന്തി ബൈപ്പാസ് തുടങ്ങുന്നിടത്തെ അണ്ടർപാസ് പണി കഴിഞ്ഞ് മൂന്ന് വർഷമായിട്ടും ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും അലംഭാവം മൂലം തുറന്നുകൊടുത്തിട്ടില്ല. പൊയിൽക്കാവിലെ നിർമാണപ്രവർത്തനങ്ങൾ കൂടി ഇഴഞ്ഞുനീങ്ങുന്നതോടെ വരാനിരിക്കുന്ന മഴക്കാലത്ത് സർവീസ് റോഡുകൾ വെള്ളത്തിനടിയിലാകുമോ എന്ന ഭീതിയിലാണ് നാട്ടുകാർ. അധികൃതരുടെ ഭാഗത്തുനിന്നുള്ള സ്ഥിരം പല്ലവികൾക്കപ്പുറം പ്രായോഗികമായ നടപടികളാണ് ഈ റൂട്ടിലെ യാത്രാക്ലേശം പരിഹരിക്കാൻ അനിവാര്യം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














