പ്രതിസന്ധി ഒഴിയാതെ ഹോട്ടലുകൾ
അടൂർ : വാണിജ്യ സിലിൻഡറുകളുടെ വിതരണം ജില്ലയിലും പുനരാരംഭിച്ചു. നിലവിൽ ലഭിക്കുന്ന സിലിൻഡറുകൾ ജില്ലയിലെ ഹോട്ടലുകളുടെ പ്രവർത്തനത്തിന് പര്യാപ്തമല്ലെന്നാണ് ഹോട്ടൽ മേഖലയിലുള്ളവർ പറയുന്നത്. ജില്ലയിൽ 30 ശതമാനത്തിലേറെ കടകൾ പാചകവാതകം ലഭിക്കാത്തതിനെ തുടർന്ന് അടച്ചിരുന്നു. ഒ.എം.സി. രജിസ്ട്രേഷനുള്ള ഹോട്ടലുകൾക്കാണ് നിലവിൽ ഏജൻസികളിൽനിന്ന് ഗ്യാസ് ലഭിക്കുക. രജിസ്ട്രേഷൻ ഇല്ലാതെയുള്ള രീതിയിൽ ഗ്യാസ് എടുക്കുന്ന ഹോട്ടലുകളും ഉണ്ട്. അങ്ങനെയുള്ളവർക്ക് ഗ്യാസ് ലഭ്യമായിട്ടില്ല. അടച്ച പകുതിയിലേറെ കടകളും ഇപ്പോഴും തുറന്നിട്ടില്ല. ഗ്യാസ് ഏജൻസികളിൽ വാണിജ്യ സിലിൻഡറുകൾ സ്റ്റോക്ക് എത്തുന്നത് കുറവാണെന്നാണ് വിവരം. പലയിടത്തും വരുന്നവ പെട്ടെന്ന് തീരുന്നുണ്ട്. ഗാർഹിക ഉപയോഗത്തിനുള്ള ഗ്യാസ് വിതരണത്തിൽ കാര്യമായ പ്രശ്‌നങ്ങളില്ല.
പുറത്ത് ഇരട്ടിവില
സ്വകാര്യ കമ്പനികളുടെ എൽ.പി.ജി. സിലിൻഡറുകൾ മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ, ഇതിന് ഇരട്ടി വിലയാണ് ഇപ്പോൾ ഈടാക്കുന്നതെന്ന് ഹോട്ടലുകാർ പറയുന്നു. മുൻപ് 1500 മുതൽ 1900 വരെ വിലയിൽ നൽകിയിരുന്ന സിലിൻഡറുകൾ ഇപ്പോൾ 3500 മുതൽ 4000 വരെ വാങ്ങുന്നുണ്ട്. ഇടത്തരം ഹോട്ടൽ ഉടമകളെയാണ് ഈ വില വ്യത്യാസം സാരമായി ബാധിച്ചിരിക്കുന്നത്. കച്ചവടമില്ലാതെ കടയടച്ചിടുന്നത് ഒഴിവാക്കാൻ നഷ്‌ടം സഹിച്ച് സിലിൻഡർ വാങ്ങുന്നവരുമുണ്ട്. വിറകിനും കിലോയ്ക്ക് മൂന്നുരൂപവരെ കൂടിയിട്ടുണ്ട്.
ചായയ്ക്ക് വില കൂടി
ജില്ലയിലെ ഒട്ടേറെ കടകൾ ഭക്ഷണസാധനങ്ങൾക്ക് 10 മുതൽ 15 വരെ ശതമാനം വില കുട്ടിയിട്ടുണ്ട്. കൂട്ടത്തിൽ ചായയ്ക്കും ചെറുകടികൾക്കും അഞ്ച് രൂപവരെ കൂടി. കട്ടൻ ചായ 12, പാൽ ചായ 15, വടകൾ 15 ഇങ്ങനെ പോകുന്നു വില. സ്വകാര്യ കമ്പനികളുടെ സിലിൻഡർ വാങ്ങുന്നവർക്ക് വില കൂട്ടാതെ മറ്റ് വഴികളില്ലെന്നാണ് പറയുന്നത്.
വിറക് ബുദ്ധിമുട്ട്
പാചകവാതക ക്ഷാമത്തെ തുടർന്ന് പല ഹോട്ടലുകളും വിറകിലേക്ക് മാറി. എന്നാൽ, ഗ്യാസ് ഉപയോഗിച്ച് ജോലി ചെയ്ത് ശീലിച്ച മിക്ക തൊഴിലാളികൾക്കും വിറകടുപ്പ് കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടാണ്. വിറകടുപ്പ് കത്തിക്കാനും കൈകാര്യം ചെയ്യാനും പ്രത്യേകം തൊഴിലാളികളെ നിർത്തേണ്ടിവരുന്ന കടകളുമുണ്ട്. വിറക് എടുക്കാനും അടുപ്പ് കത്തിക്കാനുമായി നിൽക്കുന്ന ആളിനും ശരാശരി 800 രൂപയെങ്കിലും കൂലി നൽകേണ്ടിവരും. പ്രത്യേകിച്ചും ഇതര സംസ്ഥാന തൊഴിലാളികളാണ് വിറകടുപ്പിൽ ജോലി ചെയ്യാൻ കൂടുതൽ താത്പര്യക്കുറവ് കാണിക്കുന്നത്. ഗ്യാസ് അടുപ്പില്ലാത്ത ഹോട്ടലിൽനിന്ന് അത് ഉള്ളിടത്തേക്ക് ജോലി മാറി കയറിയ തൊഴിലാളികളും ഉണ്ട്. പാചകവാതകം ആവശ്യത്തിന് ലഭിച്ചില്ലെങ്കിൽ ഹോട്ടലുടമകൾക്ക് തൊഴിലാളികളും നഷ്ടപ്പെടുന്ന അവസ്ഥയാണ്.
നാട്ടിൽ പോയവർ വന്നില്ല
ഇതര സംസ്ഥാനക്കാർ നടത്തി വന്നിരുന്ന പല ചെറിയ ഹോട്ടലുകളും തട്ടുകടകളും ഇടയ്ക്ക് അടച്ചത് ഇതുവരെ തുറന്നിട്ടില്ല. പ്രധാനമായും തമിഴ്‌നാട്ടിൽനിന്നുള്ളവർ നടത്തിയിരുന്ന കടകളാണ് തുറക്കാത്തത്. ഇരട്ടി വിലയ്ക്ക് ഗ്യാസ് വാങ്ങി ഉപയോഗിക്കാൻ പലരും താത്പര്യപ്പെടുന്നില്ല. കടകളിൽ ജോലിക്ക് നിന്നിരുന്ന പശ്ചിമബംഗാൾ സ്വദേശികളും നാട്ടിലേക്ക് പോയി. സാധാരണ തിരഞ്ഞെടുപ്പ് സമയത്ത് നാട്ടിൽ പോകാറുണ്ടെങ്കിലും പാചകവാതകക്ഷാമം വന്നതോടെ ഇവർ നേരത്തേ പോയി. അതിനാൽ നിലവിൽ പ്രവർത്തിക്കുന്ന കടകളിൽ തൊഴിലാളികളുടെ ക്ഷാമവുമുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














