അങ്ങാടിപ്പുറം : തിരുമാന്ധാംകുന്നിലമ്മയുടെ തിരുമുറ്റത്ത് മലയാള സംസ്കാരപ്രവാഹത്തിലെ ഹാസ്യത്തിൻ്റെ മൂന്ന് കൈവഴികൾ ഒരുമിച്ച അപൂർവാവസരമായിരുന്നു വ്യാഴാഴ്ച. സിനിമയിൽ ശരീരഭാഷകൊണ്ട് മൗലികഹാസ്യം സൃഷ്ടിക്കുകയും പിൽക്കാലത്ത് ഗൗരവവേഷങ്ങളിലൂടെ ദേശീയതലത്തിൽ ശ്രദ്ധേയനാവുകയും ചെയ്‌ത ഇന്ദ്രൻസ്, ഏറ്റവും ഗൗരവമാർന്ന വിഷയങ്ങളെ ഹാസ്യകഥനംകൊണ്ട് ചാരുതയാർന്ന വാചികകലയാക്കി ചാക്യാർകൂത്തിലെ അഗ്രേസരൻ അമ്മന്നൂർ കുട്ടൻ ചാക്യാർ, ഫലിതത്തിന് കവിതയിലൂടെയും തുള്ളൽ എന്ന കലയിലൂടെയും അധികമാനം നൽകിയ കുഞ്ചൻ നമ്പ്യാരുടെ നാട്ടിൽ നിന്നെത്തിയ തുള്ളൽ കലാകാരികളായ വിനീത, വിന്ദുജ. കലയുടെ വഴിയിൽ ഹാസ്യത്തിന് വേറിട്ട മിഴിവുനൽകുന്ന ഈ നാലു പ്രതിഭകളും തിരുമാന്ധാംകുന്നിൽ ഒത്തുചേർന്നു.ഉച്ചയ്ക്ക് നടക്കുന്ന ചാക്യാർകുത്തും തുടർന്നുനടക്കുന്ന ഓട്ടൻതുള്ളലും കാണണമെന്ന മോഹം ഇന്ദ്രൻസ് നേരത്തേ അറിയിച്ചിരുന്നതാണ്. എന്നാൽ ഷൂട്ടിങ്ങിന്റെ തിരക്കുകൾ കാരണം സമയത്ത് എത്താനായില്ല.
'ആളൊരുക്കം' എന്ന സിനിമയിൽ പച്ച പിഷാരൊടി എന്ന തുള്ളൽക്കലാകാരൻ്റെ ജീവിതകസംഘർഷങ്ങളും സങ്കീർണതകളും അവതരിപ്പിച്ചാണ് ഇന്ദ്രൻസ് സംസ്ഥാനത്തെ മികച്ച നടനുള്ള പുരസ്‌കാരം നേടിയത്. വേദിയിൽ തുള്ളൽ കഴിഞ്ഞപ്പോഴാണ് എത്തിയതെങ്കിലും കലാകാരനെക്കണ്ട് കുശലംപറയാൻ മറന്നില്ല ഇന്ദ്രൻസ്.തുള്ളൽ എന്ന കലയുടെതന്നെ പിറവിക്കു കാരണമായത് എന്ന് കരുതപ്പെടുന്ന ചാക്യാർകൂത്തിലെ മുതിർന്ന കലാകാരൻ അമ്മന്നൂർ കുട്ടൻ ചാക്യാരും ആദ്യമായാണ് ഇന്ദ്രൻസിനെ കാണുന്നത്. സദസ്സിനെ കുടുകുടെ ചിരിപ്പിക്കുന്ന കുട്ടൻ ചാക്യാർ, ഇന്ദ്രൻസിൻ്റെ അഭിനയം കണ്ട് ചിരിച്ച കഥകൾ പറഞ്ഞു. തുള്ളലിൽ അഭിനയാംശംകൊണ്ട് ചിരി വിരിയിക്കുന്ന വിനീതയ്ക്കും വിന്ദുജയ്ക്കും ഇന്ദ്രൻസിന്റെ അഭിനയരീതികളോട് തികഞ്ഞ സ്നേഹവും ആദരവുമാണ്.
തനിക്ക് സംസ്ഥാന പുരസ്‌കാരംനേടിത്തന്ന കഥാപാത്രത്തിന്റെറെ ജീവിതകലയായ തുള്ളലിനോട് അതിരറ്റ ആദരവാണുള്ളതെന്ന് ഇന്ദ്രൻസ് പറഞ്ഞു, മലയാളത്തിന് മഹത്തായ ഹാസ്യപാരമ്പര്യം സൃഷ്‌ടിച്ച മഹത്തായ കലയാണ് ചാക്യാർകുത്തെന്ന് ഇന്ദ്രൻസ് പറഞ്ഞു.
കൂത്തമ്പലത്തിൽ അരങ്ങേറുന്ന കൂത്തിലെയും അരങ്ങിൽ ആടുന്ന തുള്ളലിലെയും വെള്ളിത്തിരയിലെയും കലാപ്രതിഭകൾ ഒരുമിച്ചപ്പോൾ കേരളീയ ഹാസ്യകലകളുടെ ത്രിവേണീസംഗമമാണ് ഉണ്ടായത്. തിരുമാന്ധാംകുന്നിൽ 'മാന്ധാദ്രി' പുരസ്ക്‌കാരം ഏറ്റുവാങ്ങാൻ എത്തിയതാണ് ഇന്ദ്രൻസ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














