ദേശീയപാത 66 ആറുവരിപ്പാത നിർമാണം
850 ദിവസത്തെ സമരത്തിൻ്റെ ഫലമായാണ് സി.ഐ. ജങ്ഷനിൽ അടിപ്പാത വരുന്നത്
കൊടുങ്ങല്ലൂർ: കാത്തിരിപ്പിനൊടുവിൽ ആറുവരിപ്പാതയിലെ ചന്തപ്പുര ബൈപാസിൽ സി.ഐ. ജങ്ഷനിൽ അടിപ്പാതയ്ക്ക് ദേശീയപാത അതോറിറ്റിയുടെ അനുമതി. ഇതോടൊപ്പം കൊടുങ്ങല്ലൂർ-തളിക്കുളം റീച്ചിലെ എടമുട്ടത്തും അടിപ്പാത അനുവദിച്ചിട്ടുണ്ട്.
സി.ഐ. ജങ്ഷനിൽ നാലുമീറ്റർ ഉയരത്തിലും ഏഴുമീറ്റർ വീതിയിലും 30 മീറ്റർ നീളത്തിലുമാണ് അടിപ്പാത (എസ്.വി.യു.പി.) നിർമിക്കുക. ആറുവരിപ്പാതനിർമാണ ക്കമ്പനിയായ ശിവാലയ കൺസ്ട്രക്ഷൻസിനാണ് നിർമാണച്ചുമതല. ഒരു അടിപ്പാതയ്ക്ക് ഏകദേശം 10 കോടി രൂപ ചെലവാകുമെന്നാണ് കണക്കാക്കുന്നത്.
പൈലിങ് നടത്തി തൂണുകൾ സ്ഥാപിച്ചാണ് നിർമാണം. ആറുവരിപ്പാതയുടെ നിർമാണം ഏകദേശം 95 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. ഡിസൈൻ തയ്യാറായാൽ രണ്ടു മാസത്തിനുള്ളിൽ നിർമാണം ആരംഭിക്കാനാകുമെന്നാണ് അധികൃതർ പറയുന്നത്. സി.ഐ. ജങ്ഷനിലെ വടക്കും തെക്കും ഭാഗങ്ങളിൽ അടിപ്പാതയും മേൽപ്പാലവും നിർമാണം പൂർത്തിയായതോടെ ജങ്ഷൻ പൂർണമായും അടച്ചുകെട്ടാനായിരുന്നു നീക്കം.
ഇതോടെ ഒരു പ്രദേശത്തെ ജനങ്ങൾക്കാകെ നോക്കിയാൽ കാണാവുന്ന നഗരത്തിലേക്ക് പ്രവേശിക്കണമെങ്കിൽ രണ്ടു കിലോമീറ്ററോളം ചുറ്റിസഞ്ചരിക്കേണ്ടിവരും. ഇതു കണക്കിലെടുത്താണ് ജങ്ഷനിൽ നാട്ടുകാർക്ക് സുഗമമായി റോഡ് മുറിച്ചുകടക്കാനുള്ള സംവിധാനമൊരുക്കണമെന്നാവശ്യപ്പെട്ട് എലിവേറ്റഡ് ഹൈവേ കർമസമിതി കഴിഞ്ഞ 850 ദിവസമായി ഇവിടെ പന്തൽകെട്ടി സായാഹ്നധർണയും മറ്റു സമരമുറകളും സംഘടിപ്പിച്ചത്.
എല്ലാ രാഷ്ട്രീയ, സാംസ്‌കാരിക സംഘടനകളും സഞ്ചാരസ്വാതന്ത്ര്യത്തിനായി കർമസമിതിക്കൊപ്പം നിലകൊണ്ടിരുന്നു. ഇതിനിടെ അടിപ്പാത അനുവദിച്ചുവെന്ന പ്രചാരണം പലഭാഗത്തുനിന്നും ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയവിവാദങ്ങളും നടക്കുന്നതിനിടയിലാണ് അടിപ്പാത എന്ന നാടിൻ്റെ സ്വപ്നം യാഥാർഥമാകുന്നത്.
എടമുട്ടം സെന്റററിലും അടിപ്പാതയ്ക്ക് അനുമതി
ചെന്ത്രാപ്പിന്നി : എടമുട്ടം സെൻ്ററിലും പുതിയ അടിപ്പാത അനുവദിച്ച് ഉത്തരവായി. ഇതു സംബന്ധിച്ച് നിർമാണക്കമ്പനിയായ ശിവാലയയുമായുള്ള കരാറും കഴിഞ്ഞ ദിവസം ഒപ്പിട്ടുകഴിഞ്ഞു.
പുതിയ അടിപ്പാത വരുന്നതിനാൽ ഡിസൈനിലുണ്ടാകുന്ന ചെറിയ മാറ്റത്തിന്റെ പണികൾകൂടി പൂർത്തിയാക്കിക്കഴിഞ്ഞാൽ ഉടൻതന്നെ അടിപ്പാതയുടെ നിർമാണമാരംഭിച്ചേക്കും. നാലുമീറ്റർ ഉയരമുള്ള ബോക്സ്ടൈപ്പിലുള്ള അടിപ്പാതയായിരിക്കും ഇവിടെ വരുക. ഇതിനായി 9.71 കോടിയാണ് അധികം വകിയിരുത്തിയിട്ടുള്ളത്.
സെന്ററിൽ ഇതിനകം നിർമാണം പൂർത്തിയാക്കിയ റോഡിന്റെ ഇരുദിശകളിലേക്കും 200 മീറ്റർ ഭാഗം പൊളിച്ചായിരിക്കും പുതിയ അടിപ്പാതയുടെ നിർമാണം. തീരദേശത്തെ പ്രധാന സെന്ററുകളിലലൊന്നായ എടമുട്ടത്ത് അടിപ്പാത വേണമെന്ന ആവശ്യം റോഡുനിർമാണസമയത്തുതന്നെ ഉയർന്നിരുന്നു.
കർമസമിതി രൂപവത്കരിച്ച് പ്രദേശവാസികൾ സമരമാരംഭിക്കുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് കോടതിയിൽനിന്ന് സ്റ്റേ വന്നതോടെ ദേശീയപാതയുടെ ഈ ഭാഗത്തെ നിർമാണം മന്ദഗതിയിലാക്കിയിരുന്നു. പുതിയ അടിപ്പാതയ്ക്ക് അനുമതി ലഭിച്ചതോടെ നാട്ടുകാർ സന്തോഷത്തിലായിട്ടുണ്ട്.
അടിപ്പാത വരുന്നതോടെ സെൻ്ററിൽനിന്ന് നാലു ഭാഗത്തേക്കുമുള്ള ബസ്‌സർവീസിനും വ്യാപാരികൾക്കും യാത്രക്കാർക്കും ഏറെ ഗുണംചെയ്യും. തൊട്ടടുത്ത പ്രദേശമായ കയ്‌പമംഗലം മൂന്നുപീടികയിലും സമാനരീതിയിൽ നാട്ടുകാർ സമരം ചെയ്‌തതിനെത്തുടർന്ന് പുതിയ അടിപ്പാതയ്ക്ക് അനുമതി ലഭിക്കുകയും ഇവിടെ ഇതിന്റെ നിർമാണം അവസാനഘട്ടത്തിലെത്തിയിരിക്കുകയുമാണ്.
മൂന്നുപീടികയിലെ അടിപ്പാതയുടെ അതേ മാതൃകയിൽത്തന്നെയാകും എടമുട്ടത്തും അടിപ്പാതയുടെ നിർമാണം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













