കോഴിക്കോട് ജില്ലാ കോടതിക്ക് മുൻപിലെ റോഡിലെ അഴുക്കുചാൽ ശുചീകരണത്തിനായി തുറന്നിട്ടിട്ട് രണ്ടാഴ്ച പിന്നിടുന്നു. പണി പൂർത്തിയാക്കാതെ സ്ലാബുകൾ നീക്കം ചെയ്ത നിലയിൽ കിടക്കുന്ന ഓടയിൽ മഴവെള്ളം കൂടി നിറഞ്ഞതോടെ രൂക്ഷമായ ദുർഗന്ധവും കൊതുകുശല്യവും കാരണം വ്യാപാരികളും കാൽനടയാത്രക്കാരും വലിയ ദുരിതത്തിലാണ്. നടപ്പാതയായി ഉപയോഗിച്ചിരുന്ന ഓടയ്ക്ക് മുകളിലെ സ്ലാബുകൾ മാറ്റിയാണ് ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയതെങ്കിലും മഴയെത്തിയതോടെ ഓടയിൽ മലിനജലം കെട്ടിക്കിടക്കുന്ന അവസ്ഥയായി. രണ്ടാഴ്ചയായിട്ടും ഇത് പൂർവ്വസ്ഥിതിയിലാക്കാൻ അധികൃതർ തയ്യാറാകാത്തതിലാണ് നാട്ടുകാരുടെ പ്രതിഷേധം.
അഴുക്കുചാലിൽ നിന്നുള്ള അസഹനീയമായ ദുർഗന്ധം കാരണം കടകളിൽ ഇരിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് വ്യാപാരികൾ പരാതിപ്പെടുന്നു. സ്ലാബുകൾ നീക്കം ചെയ്തതോടെ കടകളിലേക്ക് ഉപഭോക്താക്കൾക്ക് പ്രവേശിക്കാൻ വഴിയുമില്ല. ഇത് പ്രദേശത്തെ കച്ചവടത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. മലിനജലം കെട്ടിക്കിടക്കുന്നത് കൊതുകുകൾ പെരുകാനും പകർച്ചവ്യാധികൾ പടരാനും കാരണമാകുന്നുണ്ട്. മഴക്കാലമായതിനാൽ പ്രദേശം വലിയ ആരോഗ്യഭീഷണിയിലാണ്.
യാത്രക്കാർക്ക് നടന്നുപോകാനുള്ള സൗകര്യം നഷ്ടപ്പെട്ടതിന് പുറമെ, തുറന്നിട്ടിരിക്കുന്ന ഓടയ്ക്ക് ചുറ്റും സുരക്ഷാ മുന്നറിയിപ്പുകളോ വേലികളോ ഇല്ലാത്തത് വലിയ അപകടഭീഷണിയുയർത്തുന്നു. ഇതിനിടയിൽ പൈപ്പ് പൊട്ടി കുടിവെള്ളം അഴുക്കുചാലിലൂടെ പാഴാകുന്ന അവസ്ഥയുമുണ്ട്. അധികൃതർ അടിയന്തരമായി വിഷയത്തിൽ ഇടപെട്ട് അഴുക്കുചാൽ വൃത്തിയാക്കി സ്ലാബുകൾ പുനഃസ്ഥാപിച്ച് യാത്രാക്ലേശവും ആരോഗ്യപ്രശ്നങ്ങളും പരിഹരിക്കണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














