പി.ഡബ്ള്യു.ഡി. അധികൃതർ മൗനത്തിൽ
കുറ്റിപ്പുറം : കുറ്റിപ്പുറം 'റ' പാലത്തിൻ്റെ തകർന്ന ബീമുകൾ ഏതുനിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിൽ തുടരുമ്പോഴും പി.ഡബ്ള്യു.ഡി. അധികൃതർ മൗനത്തിൽ.
മലബാറിന്റെ കവാടമെന്ന് അറിയപ്പെടുന്നതും പാലങ്ങളിൽ പ്രൗഢിയിൽ തല ഉയർത്തി നിൽക്കുന്നതുമായ 'റ' പാലത്തിന്റെ തകർന്ന ബീമുകൾ വലിയ അപകടസാധ്യതയിലായിട്ട് നാലുവർഷമായി. കുറ്റിപ്പുറം ഭാഗത്തുനിന്നുള്ള ഒന്നാം കമാനത്തിൻ്റെ രണ്ട് ബീമുകളാണ് അപകടാവസ്ഥയിലുള്ളത്.
2022 ഓഗസ്റ്റ് 25-ന് ആറുവരിപ്പാതയുടെ നിർമ്മാണം നടക്കുന്നതിനിടെ നിർമാണക്കരാർ കമ്പനി കെ.എൻ.ആർ.സി.എലിൻ്റെ ഹിറ്റാച്ചി വാഹനം ലോറിയിൽ കയറ്റിപ്പോകുന്നതിനിടെ ഹിറ്റാച്ചിയുടെ ഉയർന്ന ഭാഗം തട്ടിയാണ് ബീമുകൾ തകരുന്നത്. അപകടത്തെത്തുടർന്ന് ബീമുകളുടെ ഒരു ഭാഗം തകർന്നുവീണു. കമാനങ്ങളുമായി ബന്ധിപ്പിക്കുന്ന ഭാഗങ്ങൾക്കും അന്ന് വലിയരീതിയിൽ വിള്ളലും സംഭവിച്ചിരുന്നു.
അപകടത്തിനുശേഷം വിഷയത്തിൽ പി.ഡബ്ള്യു.ഡി. അധികൃതർ ഇടപെട്ടില്ല. തുടർന്ന് കുറ്റിപ്പുറം പോലീസ് ഇടപെട്ടാണ് കരാർ കമ്പനിയെക്കൊണ്ട് തകർന്ന ബീമുകളുടെ താത്കാലിക അറ്റകുറ്റപ്പണികൾ നടത്തിപ്പിച്ചത്.
തകർന്ന ബീമുകൾക്ക് താങ്ങ് നൽകാനായി ഇരുമ്പ് ബീമുകൾ സ്ഥാപിച്ചാണ് കരാർ കമ്പനി പരിഹാരം കണ്ടത്.
ബീമുകളുടെ തകർന്ന ഭാഗങ്ങളിൽനിന്നും സിമന്റ് കട്ടകൾ താഴേക്ക് വീണ് യാത്രക്കാർക്ക് അപകടം ഉണ്ടാകാതിരിക്കാനായി തകർന്ന ഭാഗങ്ങളിൽ ചാക്കുകൾ ചുറ്റിക്കെട്ടിയതിനാൽ തകർച്ചയുടെ വ്യാപ്തി കാര്യമായി പുറംലോകം അറിഞ്ഞതുമില്ല. കാലപ്പഴക്കത്തിൽ ചാക്കുകൾ നശിച്ചതോടെയാണ് ബീമുകളുടെ തകർച്ചയുടെ വ്യാപ്തി ആളുകൾക്ക് മനസ്സിലായി തുടങ്ങിയത്. പ്രതിദിനം നൂറുകണക്കിന് വാഹനങ്ങൾ ഈ ബീമുകൾക്ക് താഴെ കടന്നുപോകുന്നുണ്ട്. തകർച്ചയിൽ നിൽക്കുന്ന ബീമുകളിൽനിന്ന് കോൺക്രീറ്റ് താഴേക്ക് പതിച്ചാൽ അത് വലിയ ദുരന്തത്തിനാണ് വഴിവെക്കുക. അപകടാവസ്ഥ അറിയുന്ന വാഹനയാത്രക്കാർ ഇവിടെയെത്തുമ്പോൾ വാഹനത്തിന്റെ വേഗം വർധിപ്പിക്കുക പതിവാണ്.
കുറ്റിപ്പുറം 'റ' പാലം പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിന് ദേശീയപാത അതോറിറ്റിയുമായി ചർച്ച നടത്തിയിട്ടുണ്ടെന്ന് മൂന്നു വർഷം മുൻപ് പുതിയ കുറ്റിപ്പുറം പാലത്തിന്റെ നിർമാണപുരോഗതി വിലയിരുത്താൻ കുറ്റിപ്പുറത്തെത്തിയ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. എന്നാൽ നാളിതുവരെ അത്തരമൊരു ശ്രമങ്ങളൊന്നും ഉണ്ടായിട്ടില്ല.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














