ചിന്മയ മിഷന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് യുവജനങ്ങൾക്കായി സംഘടിപ്പിച്ച 'ചിന്മയ അമൃതയാത്ര' ആവേശകരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കോഴിക്കോട്ടെത്തി. ഗീതാദർശനങ്ങളുടെ വെളിച്ചത്തിൽ ഭാരതത്തിന്റെ വൈവിധ്യങ്ങളെയും സംസ്കാരത്തെയും നേരിട്ടറിയുക എന്ന ലക്ഷ്യത്തോടെയാണ് ഈ യുവയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബർ 31-ന് ആരംഭിച്ച യാത്ര പത്തുമാസത്തോളം നീണ്ടുനിൽക്കുന്ന പര്യടനത്തിന് ശേഷം ഒക്ടോബർ 23-നാണ് സമാപിക്കുക. ഓൾ ഇന്ത്യ ചിന്മയ യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ നാല് വാഹനങ്ങളിലായി നീങ്ങുന്ന ഈ സംഘത്തിന്റെ മറ്റൊരു പ്രത്യേകത യാത്രയിലെ യുവതിയുവാക്കൾ തന്നെയാണ് വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നത് എന്നതാണ്. എൻ.ഐ.ടി ഉൾപ്പെടെയുള്ള പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിക്കുന്ന ഇവർ ഗീതാസന്ദേശങ്ങളിലൂടെ ലോകകാഴ്ചകളെ പുനർനിർവചിക്കാനും വ്യക്തിത്വ വികാസം നേടിയെടുക്കാനുമാണ് ശ്രമിക്കുന്നത്.
യാത്രയിലുടനീളം തങ്ങൾക്കുണ്ടായ ഹൃദയസ്പർശിയായ അനുഭവങ്ങൾ യാത്രാംഗങ്ങൾ പങ്കുവെച്ചു. മഹാരാഷ്ട്രയിലെ ഉൾഗ്രാമങ്ങളിൽ തങ്ങൾക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തെക്കുറിച്ച് ചാർട്ടേഡ് അക്കൗണ്ടന്റായ മോഹിത് ശർമ വാചാലനായി. അഞ്ചുകിലോമീറ്ററോളം വനാതിർത്തിയിലൂടെ സഞ്ചരിച്ച് ഒരു ഗ്രാമത്തിലെത്തിയപ്പോൾ അവിടുത്തെ നിവാസികൾ കാത്തുനിന്നതും അജ്ഞാതരായ അതിഥികളെ ഭാരതീയ ധർമ്മമനുസരിച്ച് സ്വീകരിച്ചതും തങ്ങളെ അത്ഭുതപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. ഓരോ 20 കിലോമീറ്ററിലും മാറുന്ന രുചിഭേദങ്ങളും ആചാരങ്ങളും ഇന്ത്യയെന്ന വൈവിധ്യത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്നു. സാഹസികത ഇഷ്ടപ്പെടുന്ന എം.ബി.എ ബിരുദധാരിയായ വ്രതേഷിന് ഗീതാതത്വങ്ങൾ ആലേഖനം ചെയ്ത വാഹനത്തിലുള്ള ഈ സവാരി പുത്തൻ അനുഭവമാണ് സമ്മാനിക്കുന്നത്. ഭാരതത്തെ ഉയർത്തുക എന്ന ആപ്തവാക്യവുമായി നീങ്ങുന്ന ഈ യാത്രയിലൂടെ തങ്ങൾ അറിയാതെ തന്നെ തങ്ങളിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെന്ന് വ്രതേഷ് സാക്ഷ്യപ്പെടുത്തുന്നു.
ഏകദേശം 35,000 കിലോമീറ്റർ താണ്ടുന്ന ഈ യാത്രയ്ക്കിടയിൽ പത്തുലക്ഷത്തോളം യുവജനങ്ങളുമായി സംവദിക്കാനാണ് സംഘം ലക്ഷ്യമിടുന്നത്. ന്യൂസിലൻഡിൽ നിന്ന് പഠനം കഴിഞ്ഞവർ മുതൽ പ്ലസ് ടു വിദ്യാർഥികൾ വരെ ഈ സംഘത്തിലുണ്ട്.
അമൃതവാഹിനിയായി സജ്ജീകരിച്ച ബസും മൂന്ന് കാറുകളുമാണ് യാത്രയ്ക്കായി ഉപയോഗിക്കുന്നത്. സ്കൂളുകളിലും കോളേജുകളിലും നടത്തുന്ന സന്ദർശനങ്ങൾ വലിയൊരു സാംസ്കാരിക വിനിമയത്തിനാണ് വഴിയൊരുക്കുന്നതെന്ന് സംഘാംഗമായ അനന്യ പറഞ്ഞു. ബ്രഹ്മചാരി സുധീർ ചൈതന്യ, ബ്രഹ്മചാരിണി താരിണി ചൈതന്യ, ബ്രഹ്മചാരിണി ദിശാ ചൈതന്യ, പി.വി. അനൂപ്കുമാർ തുടങ്ങിയവരും ഈ യുവയാത്രാ സംഘത്തെ അനുഗമിക്കുന്നുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














