കോഴിക്കോട് നഗരത്തിൽ പാചകവാതക പ്രതിസന്ധി അതിരൂക്ഷമായതോടെ ജനജീവിതം ദുസ്സഹമാകുന്നു. ഗ്യാസ് ലഭ്യത കുറഞ്ഞതിനെത്തുടർന്ന് നഗരത്തിലെ നിരവധി മെസുകളും കാന്റീനുകളും പ്രവർത്തനം നിർത്തിവെച്ചു. ഇതോടെ പഠനാവശ്യങ്ങൾക്കും ജോലിക്കുമായി നഗരത്തിൽ താമസിച്ച് വരുന്നവർ ഭക്ഷണത്തിനായി വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. വെസ്റ്റ്ഹിൽ ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ പാചകവാതക ക്ഷാമം മൂലം മെസുകൾ പ്രവർത്തിപ്പിക്കാൻ കഴിയാത്തതിനാൽ ക്ലാസുകൾ ഓൺലൈൻ രീതിയിലേക്ക് മാറ്റി. നിലവിൽ മൂന്ന് ദിവസത്തേക്കാണ് ഓൺലൈൻ ക്ലാസുകൾ നിശ്ചയിച്ചിട്ടുള്ളതെങ്കിലും ഇന്റേണൽ പരീക്ഷകൾ ഉൾപ്പെടെ മാറ്റിവെക്കേണ്ടി വന്നിട്ടുണ്ട്.
നിലവിൽ ആശുപത്രി കാന്റീനുകൾക്കാണ് പാചകവാതക വിതരണത്തിൽ മുൻഗണന നൽകുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജനകീയ ഹോട്ടലുകൾക്കും തൊട്ടുപിന്നാലെ പരിഗണന നൽകുന്നുണ്ടെങ്കിലും ആവശ്യമായതിന്റെ പത്ത് ശതമാനം ഗ്യാസ് മാത്രമാണ് ഇപ്പോൾ ലഭിക്കുന്നതെന്ന് ഹോട്ടൽ ഉടമകൾ പരാതിപ്പെടുന്നു. കുറഞ്ഞത് 25 ശതമാനം ഗ്യാസ് എങ്കിലും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ കളക്ടർക്കും സിവിൽ സപ്ലൈസ് അധികൃതർക്കും കത്ത് നൽകിയിട്ടുണ്ട്. നോമ്പുകാലമായതിനാൽ പല ഹോട്ടലുകളും ഇപ്പോൾ പ്രവർത്തിക്കുന്നില്ലെങ്കിലും അടുത്ത ആഴ്ചയോടെ കൂടുതൽ സ്ഥാപനങ്ങൾ തുറക്കുമ്പോൾ പ്രതിസന്ധി ഇരട്ടിയാകുമെന്ന് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രൂപേഷ് കോളിയോട്ട് ആശങ്ക പ്രകടിപ്പിച്ചു. നിലവിൽ മെനു ചുരുക്കിയാണ് പലയിടത്തും പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്.
മെസുകളെ ആശ്രയിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ കാന്റീനുകൾ അടഞ്ഞതോടെ കടുത്ത പ്രതിസന്ധിയിലാണ്. അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ ഗ്യാസ് ലഭ്യതയില്ലാതെ ബുദ്ധിമുട്ടിയ മാവൂർ റോഡിലെ സ്മൃതിപഥം ശ്മശാനത്തിൽ ചൊവ്വാഴ്ച ആറ് സിലിണ്ടറുകൾ എത്തിച്ചു. ഗ്യാസ് ഇല്ലാത്ത സമയങ്ങളിൽ പരമ്പരാഗത ചൂള മാത്രമാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. പാചകവാതക വിതരണം സാധാരണ നിലയിലാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നഗരവാസികൾ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













