പേരാമ്പ്ര ജലജീവൻ പദ്ധതിയുടെ ഭാഗമായി ചേർമലയിൽ നിർമിച്ച പുതിയ ടാങ്കിൽ നിന്നുള്ള പൈപ്പിടൽ പ്രവൃത്തികൾ അനിശ്ചിതത്വത്തിലായതോടെ ജനങ്ങളുടെ കുടിവെള്ള പ്രതീക്ഷകൾ നീളുന്നു. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ചേർമലയിലെ ടാങ്കിന് സമീപം പുതുതായി ആരംഭിച്ച പേർമല കേവ് ടൂറിസം പദ്ധതിയാണ് പൈപ്പിടാൻ തടസ്സമായിരിക്കുന്നത്. ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമിച്ച മതിലുകളും മറ്റ് നിർമാണങ്ങളുമാണ് പ്രധാന റോഡിലേക്ക് പൈപ്പ് എത്തിക്കുന്നതിന് തടസ്സമുണ്ടാക്കുന്നത്.
ഭൂമിയുടെ ഉടമസ്ഥാവകാശം പഞ്ചായത്തിൽ നിലനിർത്തി ഡി.ടി.പി.സി വഴി നടപ്പാക്കിയ ടൂറിസം പദ്ധതിയുടെ പ്രവൃത്തികൾ നടക്കുന്ന സമയത്ത് തന്നെ, പൈപ്പിടാനുള്ള വഴി ഒഴിവാക്കണമെന്ന് ജലസേചന വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ അപേക്ഷ പരിഗണിക്കാതെ നിർമാണവുമായി മുന്നോട്ട് പോയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. പൈപ്പുകൾ നേരത്തെ തന്നെ സ്ഥലത്ത് എത്തിച്ചിട്ടുണ്ടെങ്കിലും ടാങ്കിലേക്കും തിരിച്ചുമുള്ള പൈപ്പ് ലൈനുകൾ സ്ഥാപിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
25.7 കോടി രൂപ ചെലവിൽ 18 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള കൂറ്റൻ ടാങ്കാണ് ഇവിടെ നിർമിച്ചിരിക്കുന്നത്. 2022-ൽ നിർമാണം തുടങ്ങിയ പദ്ധതി പൂർത്തിയാകാത്തതിനാൽ, വീടുകളിൽ ടാപ്പുകൾ സ്ഥാപിച്ചവർ പോലും വേനൽക്കാലത്ത് കുടിവെള്ളത്തിനായി വലയുകയാണ്. നിലവിൽ ചിലമ്പവളവിലെ ടാങ്ക് വഴിയുള്ള വിതരണം ഉയർന്ന പ്രദേശങ്ങളിൽ എത്തുന്നില്ല എന്നതിനാലാണ് ചേർമലയിൽ പുതിയ ടാങ്ക് നിർമിച്ചത്.
പ്രശ്നം പരിഹരിക്കാൻ പുതിയ പഞ്ചായത്ത് ഭരണസമിതി അടിയന്തര ഇടപെടൽ തുടങ്ങിയിട്ടുണ്ട്. പൈപ്പിടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജലസേചന വിഭാഗത്തോടും, ഇതിന് സൗകര്യമൊരുക്കാൻ ഡി.ടി.പി.സി.യോടും ആവശ്യപ്പെടാൻ പഞ്ചായത്ത് യോഗം തീരുമാനിച്ചു. വേനൽ കടുക്കുന്നതിന് മുൻപ് കുടിവെള്ള വിതരണം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













