കൊല്ലം :പകലും രാത്രിയിലും കളക്‌ടറേറ്റിലെ തിരഞ്ഞെടുപ്പുവിഭാഗത്തിൽ തിരക്കിലാണ് ഉദ്യോഗസ്ഥർ. തിരഞ്ഞെടുപ്പുതീയതി പ്രഖ്യാപിച്ചതോടെ ഓഫീസിന്റെ പ്രവർത്തനം അർധരാത്രിവരെയാണ്. ഇനിയങ്ങോട്ട് രാവിനെ പകലാക്കിയാണ് ഇവരുടെ പ്രവർത്തനം. നിയമസഭാതിരഞ്ഞെടുപ്പിൽ പരമാവധിപേരെ പോളിങ് ബൂത്തുകളിലെത്തിച്ച് ജനാധിപത്യപ്രക്രിയ സാർഥകമാക്കുകയെന്ന ലക്ഷ്യത്തിലെത്തണമെങ്കിൽ എല്ലാം സെറ്റാക്കണം.
പോളിങ് ബൂത്ത് തിരഞ്ഞെടുക്കൽ, വോട്ടർപട്ടികയിൽ പേരുചേർക്കൽ, ഇലക്ട്രോണിക് വോട്ടിങ് മെഷിനുകൾ തയ്യാറാക്കൽ, ബൂത്ത് ലെവൽ ഏജൻറുമാരെ നിയോഗിക്കൽ, പോളിങ് ഉദ്യോഗസ്ഥരെ നിയമിക്കൽ, വോട്ടെടുപ്പ്, വോട്ടെണ്ണൽ തുടങ്ങി വിശ്രമമില്ലാതെ രാപകൽ ജോലിയിലാണവർ. തദ്ദേശതിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സീൽചെയ്തു സൂക്ഷിച്ച ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ പുറത്തെടുത്ത് തകരാർ പരിശോധിക്കലായിരുന്നു ആദ്യജോലി. അതിനുശേഷമാണ് പോളിങ് സ്റ്റേഷനുകളുടെ പരിശോധന ആരംഭിച്ചത്.
ജില്ലയിൽ 2,256 പോളിങ് ബൂത്തുകളാണുള്ളത്. അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമുതൽ കളക്ടർവരെയുള്ള ഉദ്യോഗസ്ഥർ നിശ്ചിത എണ്ണത്തിൽ നേരിൽ പരിശോധന നടത്തിവേണം ബൂത്ത് തീരുമാനിക്കാൻ. ഇതിനിടെ രാഷ്ട്രീയകക്ഷികൾ ഉൾപ്പെടെയുള്ളവരുമായി വിവിധ വിഷയങ്ങളിൽ ചർച്ച നടത്തണം. വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള പരിശ്രമം തുടർച്ചയായി വേണം.
യുവാക്കളെയും പുതിയ വോട്ടർമാരെയും ആകർഷിക്കാൻ നവീനമായ പദ്ധതികൾ നടപ്പാക്കണം. വോട്ടിങ് മെഷിനുകൾ തകരാറെല്ലാം പരിഹരിച്ചുവയ്ക്കണം, വരണാധികാരികൾ, ഉപവരണാധികാരികൾ എന്നിവരെ നിയോഗിക്കണം. തിരഞ്ഞെടുപ്പിനും വോട്ടെണ്ണലിനും ആവശ്യമായ ജീവനക്കാരെ തിരഞ്ഞെടുക്കണം. ബൂത്തുകളിലേക്കു മെഷീനുകളും സാമഗ്രികളും തെറ്റാതെ എത്തിക്കണം. മെഷീനുകൾ സുരക്ഷിതമായി വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ എത്തിക്കണം.
ഇതിനിടെ പല വകുപ്പുകളിലേക്കും ഓഫീസുകളിലേക്കും ഒട്ടേറെ റിപ്പോർട്ടുകളും കണക്കുകളും അയയ്ക്കാനുണ്ടാകും. അതിനിടെ രാഷ്ട്രീയപാർട്ടികളുടെ പ്രചാരണം നിരീക്ഷിക്കൽ. അമിതമായ ചെലവു നിരീക്ഷിക്കൽ തുടങ്ങി മറ്റു ജോലികളുമുണ്ട്. ബൂത്ത്‌തലത്തിലെ ഉദ്യോഗസ്ഥർമുതൽ തിരഞ്ഞെടുപ്പ് കമ്മിഷൻവരെയുള്ളവരുമായി നിരന്തരം ആശയവിനിമയം വേണം. ചെറിയ തെറ്റുകൾപോലും വരാൻ പാടില്ല.
ആർ. സുധീഷാണ് തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്‌ടർ. ജൂനിയർ സൂപ്രണ്ട് കെ. സുരേഷ്, ജില്ലാ ഇലക്‌ഷൻ അസിസ്റ്റൻ്റുമാരായ എ. ആനന്ദ്, ചന്തു, ഹെഡ്‌ക്ലാർക്ക് അനന്തകൃഷ്‌ണൻ തുടങ്ങി 15 ജീവനക്കാർ ഇലക്‌ഷൻ വിഭാഗത്തിലുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













