വാണിമേൽ, വളയം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചുഴലിത്തോട് പാലം അതീവ അപകടാവസ്ഥയിലായതോടെ പ്രദേശവാസികൾ ആശങ്കയിൽ. 37 വർഷം മുൻപ് വാണിമേൽ പഞ്ചായത്ത് നിർമിച്ച ഈ പാലത്തിന്റെ അടിഭാഗത്തെ കോൺക്രീറ്റ് പാളികൾ അടർന്നുവീണ് കമ്പികൾ പുറത്തായ നിലയിലാണ്. പാലത്തിന്റെ കരിങ്കൽ കെട്ടുകൾ തകരുകയും കൈവരികൾ ഇല്ലാതാവുകയും ചെയ്തതോടെ ജീവൻ പണയം വെച്ചാണ് കാൽനടയാത്രക്കാരും വാഹനങ്ങളും ഇതിലൂടെ കടന്നുപോകുന്നത്.
വാണിമേൽ പഞ്ചായത്തിലെ പരപ്പുപാറ, വെള്ളിയോട്, കന്നുകുളം ഭാഗത്തുള്ളവർക്കും വളയം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുള്ളവർക്കും ഭൂമിവാതുക്കലിലേക്കും വളയത്തേക്കും വേഗത്തിൽ എത്താനുള്ള പ്രധാന പാതയാണിത്. ചുഴലി ഗവ. എൽ.പി. സ്‌കൂൾ വിദ്യാർത്ഥികളും മഞ്ഞിച്ചേരി ഭഗവതിക്കാവിലേക്ക് എത്തുന്നവരും ഈ പാലത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. വലിയ വാഹനങ്ങൾ കയറുമ്പോൾ പാലം കുലുങ്ങുന്നത് പതിവാണെന്നും അടുത്ത മഴക്കാലത്തിന് മുൻപ് പാലം പുതുക്കിപ്പണിഞ്ഞില്ലെങ്കിൽ വലിയ അപകടമുണ്ടാകുമെന്നും നാട്ടുകാർ ഭയപ്പെടുന്നു.
പാലത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് 'മുഖ്യമന്ത്രി എന്നോടൊപ്പം' സിറ്റിസൺ കണക്ട് സെന്ററിൽ നാട്ടുകാർ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 36 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് എം.എൽ.എ. ഫണ്ടിനായി സമർപ്പിച്ചുവെന്നും തുക അനുവദിക്കുന്ന മുറയ്ക്ക് നടപടിയുണ്ടാകുമെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിച്ച മറുപടി. എന്നാൽ എം.എൽ.എ. ഫണ്ടിൽ ഇതിനായി തുക വകയിരുത്തിയിട്ടില്ലെന്നാണ് ഓഫീസ് നൽകുന്ന വിവരം. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പാലം നിർമിക്കാൻ കഴിയില്ലെന്നും ജില്ലാ പഞ്ചായത്താണ് ഇതിന് തുക അനുവദിക്കേണ്ടതെന്നും വാണിമേൽ പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് കുമാർ വ്യക്തമാക്കി. ഭരണകൂടങ്ങൾ പരസ്പരം പഴിചാരാതെ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










