കോഴിക്കോട് നഗരത്തിലെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ ഉണർവ് നൽകിക്കൊണ്ട് കെ.എസ്.ആർ.ടി.സി.യുടെ ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് സർവീസ് ഉടൻ ആരംഭിക്കുന്നു. സരോവരം ബയോപാർക്ക്, മാനാഞ്ചിറ, കോഴിക്കോട് ബീച്ച് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു നടത്തുന്ന ഈ സർവീസിന്റെ ഔദ്യോഗിക ഫ്ളാഗ് ഓഫ് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. എം.എൽ.എ. അഹമ്മദ് ദേവർകോവിൽ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കന്നിയാത്രയിൽ പങ്കെടുത്തു. മാവൂർ റോഡ് കെ.എസ്.ആർ.ടി.സി. ടെർമിനലിൽ നിന്ന് ആരംഭിച്ച് നഗരത്തിലെ പ്രധാന പാതകളിലൂടെ സഞ്ചരിക്കുന്ന രീതിയിലാണ് ബസിന്റെ റൂട്ട് ക്രമീകരിച്ചിരിക്കുന്നത്. ഈ വാരാന്ത്യത്തോടെ പൊതുജനങ്ങൾക്കായി സർവീസ് ആരംഭിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
മേൽക്കൂരയില്ലാത്ത ഡബിൾ ഡക്കർ ബസിന്റെ മുകൾനിലയിൽ 36 സീറ്റുകളും താഴെ 28 സീറ്റുകളുമാണുള്ളത്. വൈകുന്നേരം മൂന്ന് മണി മുതൽ രാത്രി വൈകുന്നത് വരെ അഞ്ച് ട്രിപ്പുകളാകും ആദ്യഘട്ടത്തിൽ ഉണ്ടാവുക. രണ്ടാംഘട്ടത്തിൽ ബേപ്പൂർ, ചാലിയം, കാപ്പാട് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്കായി ബസിനുള്ളിലും പുറത്തുമായി ആറ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ടിക്കറ്റുകൾ ഓൺലൈൻ വഴിയും ഫോൺ വഴിയും ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ടാകും. സർവീസ് ആരംഭിക്കുന്ന മുറയ്ക്ക് ടിക്കറ്റ് നിരക്കുകൾ കെ.എസ്.ആർ.ടി.സി. ഔദ്യോഗികമായി പ്രഖ്യാപിക്കും.
4.7 മീറ്റർ ഉയരമുള്ള ബസ് സുഗമമായി ഓടുന്നതിന് തടസ്സമാകുന്ന മരച്ചില്ലകളും കേബിളുകളും നീക്കം ചെയ്യുന്ന പ്രവൃത്തികൾ കോർപ്പറേഷന്റെ നേതൃത്വത്തിൽ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. മാനാഞ്ചിറ, പാളയം, കല്ലായി റോഡ് തുടങ്ങിയ ഭാഗങ്ങളിലെ തടസ്സങ്ങൾ നീക്കി പാത സജ്ജമാക്കിവരികയാണ്. നിലവിൽ തിരുവനന്തപുരം, കൊച്ചി തുടങ്ങിയ നഗരങ്ങളിൽ വിജയകരമായി ഓടുന്ന ഇത്തരം സർവീസുകൾ മലബാറിൽ ആദ്യമായാണ് എത്തുന്നത്. നഗരക്കാഴ്ചകൾ വ്യത്യസ്തമായ രീതിയിൽ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് ഈ ഇലക്ട്രിക് ഡബിൾ ഡക്കർ യാത്ര വലിയൊരു അനുഭവം തന്നെയായിരിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group







