ഉദ്ഘാടനം ഇന്ന്
കാക്കനാട്: തൃക്കാക്കര നഗരസഭയിലെ തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരമൊരുക്കി നഗരസഭയുടെ ഷെൽട്ടർ ഹോം ഇന്നുതുറക്കും. അക്രമാസക്തരായ നായ്ക്കളെ പിടികൂടി പാർപ്പിക്കാൻ വിപുലമായ സൗകര്യങ്ങളാണ് നഗരസഭാ ഓഫീസിന് സമീപം സജജീകരിച്ചിരിക്കുന്നത്.
പഴയ പ്ലാസ്റ്റിക് ഷെഡിങ് യൂണിറ്റ് 28 ലക്ഷം രൂപ ചെലവിൽ നവീകരിച്ചാണ് തെരുവുനായ്ക്കൾക്കായി ഈ 'ഹൈടെക് ഹോസ്റ്റൽ' ഒരുക്കിയത്. തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് അടിയന്തരമായി ഇത്തരമൊരു സംവിധാനം ഒരുക്കിയതെന്ന് നഗരസഭാ ചെയർമാൻ റാഷിദ് ഉള്ളംപിള്ളി പറഞ്ഞു, ജില്ലാ പഞ്ചായത്തിൻ്റെ വലിയ ഷെൽട്ടർ നിർമാണം പൂർത്തിയാകുന്നതുവരെ നായ്ക്കളെ ഇവിടെ സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഷെൽട്ടർ ഹോം ബുധനാഴ്ച 12-ന് ഉമാ തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും.
നായ്ക്കൾക്ക് ഇനി 'ഫാനുള്ള' കൂട്
നിലവിൽ 80 വലിയ കൂടുകളാണുള്ളത്. ഓരോന്നിലും രണ്ടോ മൂന്നോ നായ്ക്കളെ വീതം പാർപ്പിക്കാനാകും. ഇത്തരത്തിൽ 150 മുതൽ 200 നായ്ക്കളെ വരെ ഒരേസമയം ഇവിടെ സംരക്ഷിക്കാൻ സാധിക്കും. ഇരുമ്പ് ഉപയോഗിച്ച് താഴെയും മുകളിലുമായി രണ്ട് തട്ടുകളായാണ് കൂടുകൾ നിർമിച്ചിരിക്കുന്നത്. നായ്ക്കൾ പരസ്‌പരം മുഖം കാണാത്ത രീതിയിലാണ് ക്രമീകരണം. ഇത് അവയുടെ ആക്രമണ സ്വഭാവം കുറയ്ക്കാൻ സഹായിക്കും.
ചൂട് അകറ്റാൻ കൂടുകൾക്ക് മുകളിൽ ഫാനുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. പിടികൂടുന്ന നായ്ക്കളെ വന്ധ്യംകരണത്തിന് വിധേയമാക്കും. തെരുവുനായ നിയന്ത്രണത്തിൽ മറ്റ് തദ്ദേശ സ്ഥാപനങ്ങൾക്ക് മാതൃകയാക്കാവുന്ന ഈ പദ്ധതി, ഐ.ടി. നഗരത്തിലെ ജനങ്ങളുടെ ഏറെക്കാലമായുള്ള പരാതിക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പരിപാലനവും ഭക്ഷണവും
ഷെൽട്ടർ ഹോമിൽ പാർപ്പിക്കുന്ന തെരുവുനായ്ക്കൾക്ക് ഭക്ഷണവും പരിചരണവും നൽകാൻ പ്രത്യേക ജീവനക്കാരെ നിയോഗിക്കും. നഗരസഭാ ആരോഗ്യവിഭാഗത്തിനാണ് കേന്ദ്രത്തിന്റെ പൂർണ ചുമതല.
24 മണിക്കൂറും സേവനം ലഭ്യമാക്കാൻ പ്രത്യേക പരിശീലനം ലഭിച്ച അഞ്ച് ജീവനക്കാരെയും നായപിടിത്തക്കാരെയും നിയമിക്കുമെന്ന് അധികൃതർ പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group







