എടപ്പാൾ : 75 വനിതകൾ മനസ്സും ശരീരവും താളവട്ടങ്ങളിലർപ്പിച്ച് നടത്തിയ പഞ്ചവാദ്യം ചരിത്രത്തിലേക്ക് കൊട്ടിക്കയറി. സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യമാണ് വനിതാദിനത്തിൽ സ്വന്തം ആസ്ഥാനമന്ദിര ഉദ്ഘാടനത്തോടനുബന്ധിച്ച് ചരിത്രത്തിൽ ആദ്യത്തെ സമ്പൂർണ വനിതാ പഞ്ചവാദ്യം നടത്തിയത്. 10 വയസ്സുമുതൽ 75 വയസ്സുവരെയുള്ള വനിതകൾ 30 കിലോ ഭാരമുള്ള മദ്ദളമടക്കം തിമിലയും ഇടയ്ക്കയും കൊമ്പും താളവുമെല്ലാമേന്തി ഒന്നരമണിക്കൂർ കടുത്ത ചൂടിനെപ്പോലും അവഗണിച്ച് പഞ്ചവാദ്യം അവതരിപ്പിച്ചു. 21 തിമിലയും 10 മദ്ദളവും, 8 ഇടയ്ക്കയും 14 കൊമ്പും 21 ഇലത്താളവും ഒരു ശംഖുമാണ് പഞ്ചവാദ്യ അരങ്ങേറ്റത്തിന്റെ ഭാഗമായത്.
സോപാനത്തിന്റെറെ വാദ്യകലാപഠനകേന്ദ്രത്തിൻ്റെ ഉദ്ഘാടനം വാദ്യകുലപതികളായ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, കരിയന്നൂർ നാരായണൻ നമ്പൂതിരി, മട്ടന്നൂരിന്റെ മക്കളും പ്രശസ്ത താളവാദ്യകലാകാരൻമാരുമായ മട്ടന്നൂർ ശ്രീകാന്ത്, മട്ടന്നൂർ ശ്രീരാജ് എന്നിവർ തിമിലയിലും ഇടയ്ക്കയിലും മദ്ദളത്തിലും ഇലത്താളത്തിലും ഗണപതിക്കൈ കൊട്ടിക്കൊണ്ടാണ് നിർവഹിച്ചത്. പറയിപെറ്റ പന്തിരുകുലത്തിൻറെ ഐതിഹ്യം സൂചിപ്പിക്കുന്ന സമുദായമൈത്രിയുടെ ഓർമ്മപുതുക്കിക്കൊണ്ട് പന്തിരുകുലത്തിലെ അംഗമായ മേഴത്തോൾ അഗ്നിഹോത്രിയുടെ തറവാട്ടിലെ രമണി അന്തർജനമടക്കം വിവിധ വിഭാഗങ്ങളിൽപ്പെട്ട 12 കലാകാരൻമാരും പ്രമുഖ വ്യക്തികളും ചേർന്ന് 12 തിരിയിട്ട നിലവിളക്ക് കൊളുത്തിയശേഷം നടന്ന ഗണപതിക്കൈ കൊട്ടിയുള്ള ചടങ്ങ് സോപാനത്തിന്റെ ഉദ്ദേശ്യലക്ഷ്യത്തിനുള്ള വ്യക്തമായ സൂചകമായി. സഭാമണ്ഡപത്തിൻ്റെ ഉദ്ഘാടനം കരിയന്നൂർ നാരായണൻ നമ്പൂതിരിയും സോപാനം കലാഗ്രന്ഥശാലയുടെ ഉദ്ഘാടനം കെ.ടി. ജലീൽ എം.എൽ.എ.യും നിർവഹിച്ചു. സന്തോഷ് ആലങ്കോട്, കവി ആലങ്കോട് ലീലാകൃഷ്‌ണൻ, കെ. ബീരാവുണ്ണി, ടി.പി. ശ്രീജിത്ത്, സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, പി.എം. മനോജ് എമ്പ്രാന്തിരി, സന്തോഷ് കൈലാസ്, സി.വി. സന്ധ്യ, കെ. ദേവി എന്നിവർ പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








