തോപ്പുംപടി : ചെല്ലാനത്തിൻ്റെ സ്വപ്നപദ്ധതിയായ ടെട്രാപോഡ് കടൽഭിത്തിയുടെ ഔദ്യോഗിക ഉദ്ഘാടനം ശനിയാഴ്ച നടക്കുമെന്ന് കെ.ജെ. മാക്‌സി എം.എൽ.എ. അറിയിച്ചു. ടെട്രാപോഡ് ഉപയോഗിച്ച് ഭിത്തി നിർമിച്ച് കടലിനെ പ്രതിരോധിക്കുക എന്ന പദ്ധതിയുടെ തുടക്കം ചെല്ലാനത്താണ്. സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ കടലേറ്റ ഭീഷണി നേരിടുന്ന പ്രദേശം എന്ന നിലയിലാണ് ചെല്ലാനത്ത് സർക്കാർ ഈ പരീക്ഷണ പദ്ധതി നടപ്പാക്കിയത്. ആദ്യഘട്ടത്തിൽ 7.30 കിലോമീറ്റർ നീളത്തിലാണ് ഭിത്തി നിർമിച്ചിട്ടുള്ളത്. ഇതോടൊപ്പം പുലിമുട്ടുകളും നിർമിച്ചു. 347 കോടി രൂപയാണ് സർക്കാർ ഈ പദ്ധതിക്കായി ചെലവഴിച്ചത്.
ചെറിയൊരു പ്രദേശത്ത് കടൽഭിത്തി നിർമാണത്തിനായി ഇത്രയധികം പണം ചെലവഴിച്ച് പദ്ധതി നടപ്പാക്കുന്നതും ആദ്യമായാണ്. കടലേറ്റ പ്രതിരോധമാണ് പദ്ധതി വഴി ലക്ഷ്യമിട്ടതെങ്കിലും, പണി പൂർത്തിയായപ്പോൾ, കടലോരത്തുകൂടി മനോഹരമായ ഒരു നടപ്പാതകൂടി രൂപപ്പെടുകയായിരുന്നു. ഏഴ് കിലോമീറ്റർ നീളത്തിൽ നിർമിച്ച ഈ നടപ്പാത, പ്രദേശത്തിൻ്റെ ടൂറിസം മേഖലയ്ക്ക് വലിയ മുതൽക്കൂട്ടായി മാറുകയുമാണ്. ഭിത്തി കാണാനും നടപ്പാതയിലൂടെ നടക്കാനും നൂറുകണക്കിനാളുകളാണ് ചെല്ലാനത്തേക്ക് എത്തുന്നത്. ഭിത്തി നിർമാണം പൂർത്തിയായ മേഖലകളിൽ കടലേറ്റം നിലച്ചു. ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കായിരുന്നു നിർമാണ ചുമതല. സമയബന്ധിതമായിത്തന്നെ പദ്ധതി പൂർത്തിയായെങ്കിലും ഔദ്യോഗിക ഉദ്ഘാടനം നടത്തിയിരുന്നില്ല.
ചെല്ലാനം ഹാർബർ മുതൽ വടക്കോട്ട് പുത്തൻതോട് വരെയാണ് ഇപ്പോൾ ഭിത്തി നിർമിച്ചിട്ടുള്ളത്. രണ്ടാംഘട്ട ജോലികൾക്കായി 404 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. കണ്ണമാലി പഞ്ചായത്തിൻ്റെ വടക്കേ അറ്റം വരെയുള്ള ആറ് കിലോമീറ്റർ നീളത്തിലാണ് രണ്ടാംഘട്ടത്തിൽ ഭിത്തി നിർമിക്കുന്നതെന്ന് കെ.ജെ. മാക്സ്‌സി എം.എൽ.എ. പറഞ്ഞു. ആദ്യഘട്ടത്തിൻ്റെ ഉദ്ഘാടനത്തിനൊപ്പം, രണ്ടാംഘട്ടത്തിൻറെ നിർമാണോദ്‌ഘാടനവും ശനിയാഴ്ച്‌ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകീട്ട് 3.30-ന് പുത്തൻതോട് കടപ്പുറത്ത് നടക്കുന്ന ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









