മലബാറിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകേകി ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാതയുടെ പാറതുരക്കൽ പ്രവൃത്തികൾക്ക് ഇന്ന് തുടക്കമാകും. തിരുവമ്പാടി മറിപ്പുഴയിലെ പദ്ധതിപ്രദേശത്ത് രാവിലെ 11-ന് നടത്തുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർമ്മാണ പ്രവൃത്തികളുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനാകുന്ന ചടങ്ങിൽ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ. രാജൻ, എ.കെ. ശശീന്ദ്രൻ, ഒ.ആർ. കേളു, പ്രിയങ്ക ഗാന്ധി എം.പി, എം.എൽ.എമാരായ ലിന്റോ ജോസഫ്, ടി. സിദ്ദിഖ് തുടങ്ങിയവർ സംബന്ധിക്കും.
കഴിഞ്ഞ ഓഗസ്റ്റ് 31-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ഈ ബൃഹദ് പദ്ധതിയുടെ പ്രാഥമിക ഘട്ടങ്ങളായ താത്കാലിക പാലം, റോഡ്, ക്രഷർ യൂണിറ്റ്, തൊഴിലാളികൾക്കുള്ള താമസസൗകര്യങ്ങൾ എന്നിവ പൂർത്തിയാക്കിയ ശേഷമാണ് ഇപ്പോൾ പ്രധാന ഘട്ടമായ പാറതുരക്കലിലേക്ക് കടക്കുന്നത്. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിന്റെ മേൽനോട്ടത്തിൽ 2134.5 കോടി രൂപ വിനിയോഗിച്ചാണ് തുരങ്കപാത നിർമ്മിക്കുന്നത്. ഭോപാൽ ആസ്ഥാനമായുള്ള ദിലീപ് ബിൽഡ്‌കോൺ കമ്പനിക്കാണ് തുരങ്കനിർമ്മാണ കരാർ നൽകിയിരിക്കുന്നത്. ഹരിയാനയിലെ പുനിയ കൺസ്ട്രക്ഷൻ കമ്പനി സ്റ്റീൽ ബോസ്ട്രിങ് പാലത്തിന്റെ നിർമ്മാണം ഏറ്റെടുത്തിട്ടുണ്ട്.
നാല് വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതിയിൽ 8.735 കിലോമീറ്റർ ദൈർഘ്യമുള്ള നാലുവരി തുരങ്കപാതയാണ് ഒരുങ്ങുന്നത്. കോഴിക്കോട് ജില്ലയിലെ മറിപ്പുഴ ഭാഗത്തുനിന്നും വയനാട് ജില്ലയിലെ മേപ്പാടി ഭാഗത്തുനിന്നും ഒരേസമയം പാറതുരക്കൽ പ്രവൃത്തികൾ മുന്നോട്ടുപോകുന്ന രീതിയിലാണ് നിർമ്മാണം വിഭാവനം ചെയ്തിരിക്കുന്നത്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി പദ്ധതിപ്രദേശത്ത് സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും മുത്തപ്പൻപുഴ എൽ.പി. സ്കൂളിൽ ഒരുക്കിയ പ്രത്യേക സ്ക്രീനിലൂടെ പൊതുജനങ്ങൾക്ക് ഉദ്ഘാടന ചടങ്ങുകൾ വീക്ഷിക്കാവുന്നതാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









