കുറ്റ്യാടി: ഗ്രാമീണ മേഖലകളിൽ ശുദ്ധജലമെത്തിക്കാനുള്ള ജൽ ജീവൻ മിഷൻ പദ്ധതി മരുതോങ്കര പഞ്ചായത്തിൽ പാതിവഴിയിൽ. പദ്ധതിപ്രകാരം 2442 കുടുംബങ്ങൾക്ക് കണക്ഷൻ നൽകേണ്ടതുണ്ടെങ്കിലും ഇതുവരെ ഒരാൾക്കുപോലും വെള്ളം ലഭിച്ചുതുടങ്ങിയിട്ടില്ല. വേനൽ കടുത്തതോടെ കക്കൂടാരം, മരുതോങ്കര, നാടുകാണി തുടങ്ങിയ മലയോര മേഖലകളിലെ ജനങ്ങൾ കുടിവെള്ളത്തിനായി വലിയ ദുരിതമാണ് അനുഭവിക്കുന്നത്. 2026 മാർച്ചിൽ പദ്ധതി പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമെങ്കിലും നിലവിലെ സാഹചര്യത്തിൽ ഇത് നടപ്പിലാകാൻ സാധ്യതയില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ടാങ്ക് നിർമ്മാണം പ്രതിസന്ധിയിൽ
ചെക്കൂറമലയ്ക്ക് മുകളിൽ ടാങ്ക് സ്ഥാപിക്കാനായി പഞ്ചായത്ത് 5 ലക്ഷം രൂപ മുടക്കി സ്ഥലം വാങ്ങി നൽകിയെങ്കിലും ടാങ്ക് നിർമ്മാണത്തിനായുള്ള ടെൻഡർ ഏറ്റെടുക്കാൻ ആരും മുന്നോട്ടുവന്നിട്ടില്ല. പെരുവണ്ണാമൂഴിയിൽ നിന്നുള്ള പ്രധാന പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തിയും ഇതുവരെ ആരംഭിച്ചിട്ടില്ല. നിലവിൽ പഞ്ചായത്തിന്റെ കീഴിലുള്ള 23 കുടിവെള്ള പദ്ധതികളിലൂടെയും ലോറിയിലുമാണ് ജനങ്ങൾക്ക് വെള്ളമെത്തിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
കരാർ ലംഘിച്ച് റോഡ് പുനരുദ്ധാരണം
പൈപ്പിടാനായി വെട്ടിപ്പൊളിക്കുന്ന ടാർ റോഡുകൾ ടാർ ചെയ്തും കോൺക്രീറ്റ് റോഡുകൾ കോൺക്രീറ്റ് ചെയ്തും പൂർവ്വസ്ഥിതിയിലാക്കണമെന്നാണ് കരാർ വ്യവസ്ഥ. എന്നാൽ പലയിടങ്ങളിലും ടാർ റോഡുകളിൽ കോൺക്രീറ്റ് മാത്രമാണ് നടത്തിയിരിക്കുന്നത്. ഇത് അടുത്ത മഴക്കാലത്ത് ഒലിച്ചുപോകാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ ഭയപ്പെടുന്നു. പഞ്ചായത്തിലെ 148 കിലോമീറ്റർ റോഡുകളിൽ 114 കിലോമീറ്ററിലും പൈപ്പിട്ടു കഴിഞ്ഞു. ബാക്കിയുള്ള 34 കിലോമീറ്ററിന് പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ആവശ്യമാണ്.
മുണ്ടക്കുറ്റി-മൊയിലോത്തറ റോഡ് ഉൾപ്പെടെ പല പ്രധാന പാതകളും ഇപ്പോൾ തകർന്ന നിലയിലാണ്. ഊരാളുങ്കൽ സൊസൈറ്റി മികച്ച രീതിയിൽ നിർമ്മിച്ച മരുതോങ്കര സ്കൂൾ-നെല്ലിപ്പറമ്പ് റോഡും പൈപ്പിടലിനായി വെട്ടിപ്പൊളിച്ചതോടെ യാത്രായോഗ്യമല്ലാതായി. ജനങ്ങളുടെ പ്രയാസം കണക്കിലെടുത്താണ് താൽക്കാലികമായി കോൺക്രീറ്റ് ചെയ്തതെന്നും പിന്നീട് ടാർ ചെയ്യുമെന്നുമാണ് അധികൃതരുടെ വിശദീകരണം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









