മൃതദേഹം ഏറ്റുവാങ്ങിയത് സർവകക്ഷിയോഗത്തിന് ശേഷം
സുൽത്താൻബത്തേരി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട രജീവിൻ്റെ മൃതദേഹം ഏറ്റുവാങ്ങിയത് വനംവകുപ്പുമായി രണ്ടുമണിക്കൂറോളം നീണ്ട സർവകക്ഷിയോഗത്തിലെ ചർച്ചയ്ക്കുശേഷം. കാട്ടാനയെ പിടികൂടി മാറ്റുകയോ സംരക്ഷണകേന്ദ്രത്തിലാക്കുകയോ ചെയ്യുക, രജീവിൻ്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളിൽ തീരുമാനമായശേഷമേ മൃതദേഹം കൊണ്ടുപോകുകയുള്ളൂവെന്നായിരുന്നു സർവകക്ഷിപ്രതിനിധികളുടെ നിലപാട്, ബത്തേരി സർക്കാർ വിശ്രമകേന്ദ്രത്തിൽ നടത്തിയ യോഗത്തിൽ അഭിപ്രായങ്ങൾ കേട്ടശേഷം വയനാട് വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ തീരുമാനം വിശദീകരിച്ചു. സർക്കാർ നിശ്ചയിച്ച പത്തുലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്നും കാട്ടാനയെ പിടികൂടാൻ നേരത്തെ ശുപാർശചെയ്തിട്ടുണ്ടെന്നും അറിയിച്ചു. റേഡിയോകോളർ ഓർഡർ ചെയ്‌തിട്ടുണ്ടെന്നും 15 ദിവസത്തിനുള്ളിൽ അത് വന്നശേഷം ശാസ്ത്രീയതെളിവുകൾ ശേഖരിച്ചശേഷം ആനയെ പിടികൂടാൻ നടപടിയെടുക്കുമെന്നും അറിയിച്ചു.
ഇത് സർവകക്ഷികൾ അംഗീകരിച്ചില്ല. റേഡിയോകോളർ ഘടിപ്പിക്കുന്നതുവരെ കാത്തിരിക്കാനാകില്ലെന്നും അക്രമകാരിയായ ആന വീണ്ടും ഭീഷണിയാകുമെന്നും ഇവർ ചൂണ്ടിക്കാട്ടി. മുൻപ് ഈ തീരുമാനമെടുത്തത് നടപ്പാക്കിയില്ലെന്നും എന്തെങ്കിലും കേട്ട് പോകാനാവില്ലെന്നും വ്യക്തമാക്കി. മൂന്ന് ആളുകളെ കൊന്നശേഷമാണ് മുൻപ് വടക്കനാട് കൊമ്പനെ പിടിച്ചതെന്നും അന്ന് റേഡിയോകോളർ ഘടിപ്പിച്ചില്ലെന്നും ഇവർ രോഷത്തോടെ ചൂണ്ടിക്കാട്ടി. തുടർന്ന് ആനയെ പിടികൂടുന്നതിന് ശുപാർശചെയ്യാമെന്നും അതോടൊപ്പം മയക്കുവെടിവെച്ച ആനയെ നിർത്തുന്നതിന് പന്തി തയ്യാറാക്കൽ അടക്കമുള്ള നടപടികൾ മൂന്നുദിവസത്തിനുള്ളിൽ ചെയ്യാമെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. ഇതൊന്നും അംഗീകരിക്കാനാകില്ലെന്നും ആനയെ പിടികൂടാനുള്ള ഉത്തരവ് ബുധനാഴ്‌ചതന്നെ കിട്ടിയശേഷമേ മൃതദേഹം കൊണ്ടുപോകൂവെന്നും അല്ലാത്തപക്ഷം യോഗം ബഹിഷ്കരിക്കുമെന്നും നേതാക്കൾ പറഞ്ഞു. ഇതോടെ വൈൽഡ് ലൈഫ് വാർഡൻ ചീഫ് വൈൽഡ് ലൈഫ് വാർഡനുമായി ഫോണിൽ ബന്ധപ്പെട്ടു. അസുഖബാധിതനായി ആശുപത്രിയിലുള്ള ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.യും ഫോൺവഴി ചീഫ് വൈൽഡ് ലൈഫ് വാർഡനുമായി ബന്ധപ്പെട്ടു. ബുധനാഴ്ചതന്നെ ഉത്തരവ് നൽകാമെന്ന് ചീഫ് വാർഡൻ ഉറപ്പുനൽകിയതായി അറിയിച്ചു. ഉത്തരവിന്റെ പകർപ്പ് വൈകീട്ട് നൂൽപ്പുഴ പഞ്ചായത്ത് (പ്രസിഡൻറിന് നൽകണമെന്ന തീരുമാനത്തിലാണ് 12.30-ഓടെ യോഗം പിരിഞ്ഞത്. തുടർന്ന് ഒന്നോടെ മൃതദേഹം താലൂക്ക് ആശുപത്രിയിൽനിന്ന് കൊണ്ടുപോയി.
ഫൊറൻസിക് സർജൻ ഡോ. അജിത്ത് പാലിയേക്കരയുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോർട്ടം, ബത്തേരി ബ്ലോക്ക് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ജയ, തഹസിൽദാർ എം.എസ്. ശിവദാസൻ, ഡിവൈ.എസ്.പി. ആർ. രാജേഷ്, പഞ്ചായത്തംഗം അനിൽ, വയനാട് വന്യജീവിസങ്കേതം എ.സി.എഫ്. എം. ജോഷിൽ, സർവകക്ഷി നേതാക്കൾ, നാട്ടുകാർ തുടങ്ങി നാൽപ്പതിലേറെപ്പേർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









