സംസ്ഥാനത്ത് മലയാളത്തെ സമ്പൂർണ്ണ ഭരണഭാഷയാക്കാനുള്ള നിർണ്ണായകമായ 'മലയാള ഭാഷാ ബില്ലിൽ' (2025) ഗവർണർ രാജേന്ദ്ര ആർലേക്കർ ഒപ്പിട്ടു. ഗവർണറുടെ അംഗീകാരം ലഭിച്ചതോടെ നിയമം ഉടൻ പ്രാബല്യത്തിൽ വരും. സംസ്ഥാനത്ത് ഔദ്യോഗിക ഭാഷ മലയാളമാക്കാനും അത് സാർവത്രികമാക്കാനും ലക്ഷ്യമിട്ട് വിപുലമായ ചർച്ചകൾക്ക് ശേഷമാണ് ഈ സമഗ്ര നിയമം തയ്യാറാക്കിയത്.
1969-ലെ ഔദ്യോഗിക ഭാഷാ ആക്ട് പ്രകാരം ഇംഗ്ലീഷും മലയാളവും ഔദ്യോഗിക ഭാഷകളായി തുടർന്നിരുന്ന സ്ഥാനത്താണ് ഇപ്പോൾ സമഗ്രമായ മലയാള ഭാഷാ നിയമം വരുന്നത്. ഒന്ന് മുതൽ പത്താം ക്ലാസ് വരെ മലയാളം പഠനം നിർബന്ധമാക്കുക, സർവ്വകലാശാല പാഠ്യപദ്ധതികളിൽ മലയാളം ഒരു പേപ്പറായി ഉൾപ്പെടുത്തുക, കോടതി ഭാഷയും സർക്കാർ ഉത്തരവുകളും മലയാളത്തിലാക്കുക എന്നിവയാണ് ബില്ലിലെ പ്രധാന വ്യവസ്ഥകൾ. കൂടാതെ, പി.എസ്.സി പരീക്ഷകൾ മലയാളത്തിലാക്കാനും മലയാളം പഠനഭാഷയാക്കിയവർക്ക് പ്രൊഫഷണൽ കോഴ്സുകളിൽ സംവരണം നൽകാനും ബില്ല് ശുപാർശ ചെയ്യുന്നു. പൊതുമേഖലാ-സഹകരണ സ്ഥാപനങ്ങൾക്കും ഇത് ബാധകമായിരിക്കും.
ബില്ലിനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നെങ്കിലും കേരളം ആ ആരോപണങ്ങൾ തള്ളി. ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടാണ് നിയമം നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. കാസർകോട്ടെ ഭാഷാ ന്യൂനപക്ഷ സ്കൂളുകളെ ഇതിൽ നിന്ന് ഒഴിവാക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നുവെങ്കിലും, എതിർപ്പുകളെ മറികടന്നാണ് ബില്ലിൽ ഗവർണർ ഇപ്പോൾ ഒപ്പിട്ടിരിക്കുന്നത്. മുൻപ് യു.ഡി.എഫ് സർക്കാർ അവതരിപ്പിച്ച ബില്ലിന് രാഷ്ട്രപതിയുടെ അനുമതി ലഭിക്കാതിരുന്നതിനെത്തുടർന്നാണ് സംസ്ഥാന സർക്കാർ പുതിയ നിയമനിർമ്മാണവുമായി മുന്നോട്ട് പോയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









