വടകര പുതിയാപ്പ് ട്രഞ്ചിങ് ഗ്രൗണ്ടിലെ ബയോമൈനിങ് പ്രവൃത്തികൾ നിശ്ചയിച്ച സമയത്തിനുള്ളിൽ പൂർത്തിയാക്കാനായില്ല. 2025 മേയ് മാസത്തോടെ മാലിന്യം പൂർണ്ണമായും നീക്കം ചെയ്യുമെന്ന് കരാർ കമ്പനി അറിയിച്ചിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം പദ്ധതി നീണ്ടുപോവുകയായിരുന്നു. നിലവിൽ ഏപ്രിൽ മാസത്തോടെ പ്രവൃത്തികൾ പൂർത്തിയാക്കാൻ നഗരസഭ കരാർ കാലാവധി നീട്ടി നൽകിയിട്ടുണ്ട്.
ഇതുവരെ 3,000 ടണ്ണോളം മാലിന്യം ഇവിടെ നിന്ന് നീക്കം ചെയ്തു കഴിഞ്ഞു. ആറ് മീറ്റർ താഴ്ചയിൽ മാലിന്യം അടിഞ്ഞുകൂടിക്കിടക്കുന്നതിനാൽ ഈ ഭാഗത്തെ നനവ് പ്രവൃത്തിയെ സാരമായി ബാധിക്കുന്നുണ്ട്. നനവ് മാറിയാൽ മാത്രമേ മാലിന്യം വേർതിരിക്കാൻ സാധിക്കൂ എന്നതിനാലാണ് വേനൽമഴ സമയത്ത് നിർമ്മാണം തടസ്സപ്പെടുന്നത്. നിലവിൽ 26 തൊഴിലാളികൾ രണ്ട് ഷിഫ്റ്റുകളിലായി ജോലി ചെയ്തു വരുന്നു. ലോകബാങ്ക് സഹായത്തോടെ 5.62 കോടി രൂപ ചെലവഴിച്ചാണ് ഒന്നര ഏക്കറിലെ ഈ മാലിന്യക്കൂമ്പാരം നീക്കം ചെയ്യുന്നത്.
പ്ലാസ്റ്റിക്, ചെരുപ്പ്, ബാഗുകൾ, മണ്ണ്, ജൈവമാലിന്യം എന്നിങ്ങനെ നാലായി വേർതിരിച്ചാണ് ബയോമൈനിങ് നടത്തുന്നത്. ഇതിൽ മണ്ണ് ഒഴികെയുള്ളവ വ്യാവസായിക ആവശ്യങ്ങൾക്കായി കൊണ്ടുപോകും. 2016 മുതൽ ഇവിടെ മാലിന്യം തള്ളുന്നത് നിർത്തിയിരുന്നെങ്കിലും വർഷങ്ങളായി അടിഞ്ഞുകൂടിയ മാലിന്യം നീക്കണമെന്നത് നാട്ടുകാരുടെ വലിയ ആവശ്യമായിരുന്നു. മാലിന്യം പൂർണ്ണമായും നീക്കം ചെയ്ത ശേഷം ഈ പ്രദേശം ഒരു ഹരിത പാർക്കായി മാറ്റാനാണ് വടകര നഗരസഭ ലക്ഷ്യമിടുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








