വെള്ളനാട് : മുള്ളൻപന്നിയെ അടിച്ചുകൊന്നശേഷം ഒളിവിൽപ്പോയ വെള്ളനാട് ശശിക്കായി വലവിരിച്ച് വനപാലകർ. പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ശ്രീജുവിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് ശശിയെ പിടികൂടാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. രാവിലെ മുള്ളൻപന്നിയെ അടിച്ചുകൊന്നശേഷം സ്ഥലത്തുനിന്നു മടങ്ങിപ്പോയ ശശിയെത്തേടി വനപാലകസംഘം പഞ്ചായത്ത് ഓഫീസിലെത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശശി വെള്ളനാട് ടൗൺ എൽ.പി. സ്കൂളിൽ പരിപാടിയിൽ പങ്കെടുക്കുന്നതായറിഞ്ഞ് സംഘം അവിടെയെത്തിയെങ്കിലും ശശി അവിടെനിന്ന് നെടുമങ്ങാട്ടേക്കു പോയതായി അറിഞ്ഞു. നെടുമങ്ങാട്ടെത്തിയ സംഘത്തിന് ശശി കരകുളത്തേക്കു പോയതായി വിവരം ലഭിച്ചു. കരകുളത്തെത്തിയ സംഘത്തിന് ഔദ്യോഗിക വാഹനം കണ്ടെത്താനായെങ്കിലും പ്രസിഡൻറിനെ കണ്ടില്ല. പഞ്ചായത്ത് സെക്രട്ടറിക്ക് വാഹനം വേണമെന്നാവശ്യപ്പെട്ടതിനാൽ ശശിയെ കരകുളത്തിറക്കി പഞ്ചായത്ത് ഓഫീസിലേക്കു മടങ്ങുകയായിരുന്നുവെന്നാണ് ഡ്രൈവർ മൊഴിനൽകിയതെന്ന് ഫോറസ്റ്റ് അധികൃതർ പറഞ്ഞു.
തുടർന്ന് പലയിടത്തും അന്വേഷിച്ചെങ്കിലും ശശിയെ കണ്ടെത്താനായില്ല. ജാമ്യം ലഭിക്കാത്ത ഷെഡ്യൂൾ ഒന്ന് പ്രകാരമുള്ള വകുപ്പാണ് ശശിക്കെതിരേ ചുമത്തിയിരിക്കുന്നത്. ഏഴുവർഷം തടവും 25,000 രൂപ പിഴയും ലഭിച്ചേക്കാവുന്ന കേസാണിത്. അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും ശശിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ ആരംഭിച്ചെന്നും പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ശ്രീജു പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








