കടയ്ക്കൽ അറയ്ക്കുള്ളിൽ മറഞ്ഞിരുന്ന് ഭക്തർക്ക് അനുഗ്രഹം ചൊരിയുന്ന കടയ്ക്കലമ്മയ്ക്ക് കാഴ്ചപ്പൂരമൊരുക്കി തിരുവാതിര ആഘോഷിച്ചു. എടുപ്പുകുതിരയും കെട്ടുകാഴ്‌ചയും കുത്തിയോട്ടവും ദേവിക്ക് കാണിക്കയായി, വർണപ്പൊലിമയുടെ മേളം തീർത്ത ചടങ്ങുകൾ കണ്ടുതൊഴാൻ പതിനായിരങ്ങളാണ് തിരുവാതിരനാളിൽ കടയ്ക്കൽ ക്ഷേത്രങ്ങളിൽ എത്തിയത്.
വെള്ളിയാഴ്‌ച വൈകീട്ട് 3.30-ന് ആചാരപരമായ ചടങ്ങുകൾക്കുശേഷം ദേവിയുടെ എഴുന്നള്ളത്ത് തളിയിൽ ക്ഷേത്രത്തിലും തുടർന്ന് കിളിമരത്തുകാവ് ക്ഷേത്രത്തിലും എത്തി ചടങ്ങുകൾ നടത്തിയതോടെ എടുപ്പുകുതിരകളുടെ എഴുന്നള്ളത്ത് തുടങ്ങി. തെക്കേക്കരക്കാരുടെ കുതിരയാണ് ആദ്യം എടുത്തത്. തുടർന്ന് കിളിമരത്തുകാവിൽ കെട്ടിയുയർത്തിയ മറ്റ് മൂന്ന് കുതിരകളെയും ഭക്തർ തോളിലേറ്റി. കിളിമരത്തുകാവിൽനിന്ന് ദേവിയുടെ എഴുന്നള്ളത്ത് ആൽത്തറമൂട്ടിലെത്തിയതോടെ ആലിൻചുവട്ടിൽ ഒരുക്കിയ കുറ്റൻ കുതിരകളെയും എഴുന്നള്ളിച്ചു.
അകമ്പടിയായി അപ്പുപ്പനും അമ്മൂമ്മയും കെട്ടുകാളകൾ, കതിരുകുതിരകൾ എന്നിവയുമെത്തി. മഹാശിവക്ഷേത്രത്തിലും തുടർന്ന് ദേവീസന്നിധിയിലും പ്രദക്ഷിണംവെച്ച് ആറ് എടുപ്പുകുതിരകളെയും നിലത്തിറക്കി. വെള്ളിയാഴ്ച പുലർച്ചെമുതൽ നൂറുകണക്കിന് കുത്തിയോട്ടങ്ങളും വഴിപാടായി എത്തിയിരുന്നു. രാത്രിയോടെ വിവിധ കരകളിൽനിന്നുള്ള കെട്ടുകാഴ്‌ചകൾ വന്നുതുടങ്ങി.
കലാവൈഭവത്തിൻ്റെ കമനീയത നിറയുന്ന 23 കെട്ടുകാഴ്ചകളാണ് കാണിക്കയായി എത്തിയത്. ചായിക്കോട്, ആറ്റുപുറം, കുറ്റിക്കാട്, വാച്ചിക്കോണം, കുന്നുംപുറം, ഇണ്ടവിള, കാര്യം, ഈയ്യക്കോട്, പേരുട്ടുകാവ്, ചെറുകര, വയ്യാനം, ആഴാന്തക്കുഴി, ആലുംകുന്ന്, കല്യാണിമുക്ക്, പാലോണം, കാരയ്ക്കാട്, മിഷ്യൻകുന്ന്, തൃക്കണ്ണാപുരം, പട്ടാണിമുക്ക്, ഇടത്തറ, കാറ്റാടിമൂട്, വടക്കേവയൽ, പുല്ലുപണ എന്നീ കരകളിൽനിന്നാണ് കെട്ടുകാഴ്ചകളെത്തിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








