കോഴിക്കോട് മെഡിക്കൽ കോളേജിലെ ജലപ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ രോഗികളും കൂട്ടിരിപ്പുകാരും കടുത്ത ദുരിതത്തിലായി. കുറ്റിക്കാട്ടൂരിൽ ചൊവ്വാഴ്ച പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാകാത്തതാണ് പ്രധാന തടസ്സമായത്. ഇതിനിടെ മെഡിക്കൽ കോളേജിലേക്ക് കൂടുതൽ വെള്ളം എത്തിക്കാനായി മറ്റു ലൈനുകളിലെ വാൽവുകൾ അടച്ചതിനെത്തുടർന്ന് മർദ്ദം കൂടി പൊറ്റമ്മലിലും പൈപ്പ് പൊട്ടിയത് പ്രതിസന്ധി ഇരട്ടിയാക്കി. ഇതോടെ ആശുപത്രിയിലേക്കുള്ള പ്രധാന ജലസ്രോതസ്സുകളെല്ലാം തടസ്സപ്പെടുന്ന സാഹചര്യമാണുണ്ടായത്.
ബുധനാഴ്ച രാവിലെ മുതൽ ടാങ്കറുകളിൽ എത്തിക്കുന്ന വെള്ളത്തെയാണ് ആശുപത്രിയിലെ ആയിരക്കണക്കിന് ആളുകൾ ആശ്രയിക്കുന്നത്. അഞ്ച് ടാങ്കർ വെള്ളം വിതരണം ചെയ്തെങ്കിലും അത് ആവശ്യത്തിന് തികയാത്ത അവസ്ഥയാണ്. ജലക്ഷാമം ലാബുകളുടെ പ്രവർത്തനത്തെയും സാരമായി ബാധിച്ചു. ഓട്ടോമാറ്റിക് ക്ലീനിങ് സംവിധാനങ്ങൾ പ്രവർത്തിക്കാത്തതിനാൽ അടിയന്തരമല്ലാത്ത രക്തപരിശോധനകൾ ഉൾപ്പെടെയുള്ളവ മാറ്റിവെക്കേണ്ടി വന്നു. ദൂരസ്ഥലങ്ങളിൽ നിന്ന് വെള്ളം ശേഖരിച്ച് വാർഡുകളിലേക്ക് എത്തിക്കേണ്ടി വരുന്നത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വലിയ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്.
ആശുപത്രിയിലെ ക്വാർട്ടേഴ്സുകളിൽ താമസിക്കുന്ന ജീവനക്കാരും പരിസരവാസികളും ജലക്ഷാമം മൂലം വലയുകയാണ്. പലരും പണം നൽകി ടാങ്കർ വെള്ളം വാങ്ങിയാണ് അത്യാവശ്യ കാര്യങ്ങൾ നടത്തുന്നത്. പ്രശ്നത്തിന് താൽക്കാലിക പരിഹാരമായി മൂഴിക്കലിലെ പഴയ പമ്പിൽ നിന്നും മലാപ്പറമ്പിൽ നിന്നും വെള്ളമെത്തിക്കാനുള്ള ശ്രമങ്ങൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്. കുറ്റിക്കാട്ടൂരിലെയും പൊറ്റമ്മലിലെയും അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുകയാണെന്നും വ്യാഴാഴ്ചയോടെ ജലവിതരണം സാധാരണ നിലയിലാക്കാൻ കഴിയുമെന്നുമാണ് വാട്ടർ അതോറിറ്റി നൽകുന്ന ഉറപ്പ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








