കരിങ്കുന്നം: കൃഷിയോടുള്ള അഭിനിവേശവും കഠിനാധ്വാനവും ഒത്തുചേർന്നപ്പോൾ ഇടുക്കി പുറപ്പുഴയിലെ 'കാവനാൽ ഫാം' കാർഷിക വിസ്‌മയമായി മാറി. മൃഗസംരക്ഷണമേഖലയിൽ മാതൃകാപരമായ മുന്നേറ്റം കാഴ്ചവെച്ച നിഷ ബെന്നിയെ തേടി 2024-ലെ സംസ്ഥാനത്തെ മികച്ച സമ്മിശ്ര കർഷകയ്ക്കുള്ള പുരസ്‌കാരമെത്തി. ശാസ്ത്രീയരീതികളും ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ചാണ് നിഷ തൻ്റെ ഫാം വിജയഗാഥയാക്കി മാറ്റിയത്.
എച്ച്.എഫ്, ജേഴ്സി തുടങ്ങിയ വിദേശ ഇനങ്ങൾക്കൊപ്പം ഗിർ, പുങ്കനൂർ, വെച്ചൂർ, കാസർകോട് കുള്ളൻ തുടങ്ങിയ തനത് ഇനങ്ങളുൾപ്പെടെ 187 പശുക്കളാണ് ഇവിടെയുള്ളത്. പ്രതിദിനം 1100 ലിറ്റർ പാൽ ക്ഷീരസംഘത്തിൽ അളക്കുന്നു. മലബാറി, ജമ്നാപ്യാരി, സിറോഹി ഇനങ്ങളിൽപ്പെട്ട 157-ഓളം ആടുകളും ലാൻഡ്‌റേസ്, ഡ്യൂറോക്ക് ഇനങ്ങളിൽപ്പെട്ട മുന്നൂറിലധികം പന്നികളും ഫാമിലുണ്ട്. കോഴിയും മറ്റ് പക്ഷികളും കുതിരകളും നായ്ക്കളും ഈ ഫാമിലുണ്ട്.
മിൽക്കിങ് മെഷീനുകൾ, പുല്ല് മുറിക്കാനുള്ള ചാഫ് കട്ടറുകൾ, സ്വന്തമായി സജ്ജീകരിച്ച ഫീഡ് പ്ലാന്റ് എന്നിവയുണ്ട്. മാലിന്യസംസ്കരണത്തിന് അഞ്ച് ജനറേറ്ററുകളും ബയോഗ്യാസ് പ്ലാന്റുകളും ഡങ് ഡ്രയറുകളും സ്ഥാപിച്ചിട്ടുണ്ട്.
ഓട്ടോമാറ്റിക് ഡ്രിങ്കിങ് സിസ്റ്റം, എക്സോസ്റ്റ് ഫാനുകൾ എന്നിവ വഴി മൃഗങ്ങളുടെ ആരോഗ്യവും ഫാമിൻ്റെ ശുചിത്വവും ഉറപ്പാക്കുന്നു.
മൂല്യവർധിത ഉത്പന്നങ്ങളും 'ഓർഗാനിക' വളവും
പാൽ വിൽപ്പനയിൽ മാത്രം ഒതുങ്ങാതെ നെയ്യ്, പനീർ, തൈര്, വെണ്ണ എന്നിവ നിർമ്മിച്ച് വിപണിയിൽ എത്തിക്കുന്നുണ്ട്.
ഫാമിനോട് ചേർന്നുള്ള 23.5 ഏക്കറിൽ തെങ്ങ്, ജാതി, കമുക്, പഴവർഗങ്ങൾ എന്നിവയുടെ സമ്മിശ്രകൃഷിയുമുണ്ട്. കൃഷിയിടത്തിലെ അവശിഷ്‌ടങ്ങൾ പാഴാക്കാതെ 'ഓർഗാനിക' എന്ന ബ്രാൻഡിൽ ജൈവവളമായി വിപണിയിലെത്തിക്കുന്നു. ആട്ടിൻകാഷ്ഠം, ചാണകം, വെർമി കമ്പോസ്റ്റ്, മുട്ടത്തോട് പൊടിച്ചത് എന്നിവ കിലോ പായ്ക്കറ്റുകളിലാക്കി വിൽക്കുന്നത് വഴി മികച്ച വരുമാനമാണ് ലഭിക്കുന്നത്.
ഭർത്താവ് ബെന്നി കാവനാലും മകൻ ആൽബിയും നിഷയ്ക്ക് പൂർണ പിന്തുണയുമായി ഒപ്പമുണ്ട്. എൻജിനിയറിങ് ബിരുദധാരിയായ ആൽബി ഫാമിൻ്റെ പ്രവർത്തനങ്ങളിൽ സജീവമാണ്. പെൺമക്കളായ അനീറ്റയുടെയും അലീനയുടെയും വിവാഹം കഴിഞ്ഞു.
സൗത്ത് വഴിത്തല ക്ഷീരസംഘം പ്രസിഡന്റു കൂടിയാണ്. ബെന്നി. 2010-ൽ തുടങ്ങിയ ഫാം ഇതിനോടകം നിരവധി ജില്ലാ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








